വണ്ടിക്കു മുന്നിൽ ചാടിയ ശേഷം ആളുകളോട് പണം വാങ്ങുന്ന സംഭവങ്ങൾ സിനിമയിലും ജീവിതത്തിലും ഒക്കെ നാം കേട്ടിട്ടുണ്ട്. അത്തരം ഒരു സംഭവത്തിലാണ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. എന്നാൽ ഇത്തരത്തിൽ ഈ തട്ടിപ്പുകാരൻ തട്ടിയെടുത്തത് ചെറിയ തുകയല്ല എന്നറിയുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നത്. (The youth stole 11 lakh rupees by creating fake accidents.)
ചൈനയിലെ ബീച്ചിങ്ങിൽ ആണ് സംഭവം ഉണ്ടായത്. തിരക്കുള്ള സമയങ്ങളിൽ നഗരത്തിലൂടെ സൈക്കിൾ ചവിട്ടുകയും വ്യാജ അപകടങ്ങൾ ഉണ്ടാക്കി കാർ ഡ്രൈവർമാരെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്തിരുന്ന വിരുതൻ ആണ് പിടിയിലായത്. എന്നാൽ ചെറുതല്ല സംഭവം. രണ്ടുമാസം കൊണ്ട് ഇയാൾ ഇത്തരത്തിൽ തട്ടിയെടുത്തത് 11.65 ലക്ഷം രൂപയാണ്.
തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷപ്പെടാനായി മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത റോഡുകളിലൂടെ അനധികൃതമായി വാഹനം ഓടിക്കുന്നത് പതിവാണ്. ഇത്തരത്തിൽ വരുന്ന വാഹനങ്ങളെയാണ് ഇയാൾ ലക്ഷ്യം വയ്ക്കുക.
തിരക്കുള്ള സമയങ്ങളിൽ ബീജിംഗിലെ തെരുവുകളിൽ ഇയാള്‍ സൈക്കിൾ ചവിട്ടുകയും ബോധപൂർവം കാറുകളെ സമീപിച്ച് കാറിൽ സ്വയം ഇടിച്ച് വീഴുകയും ചെയ്യുന്നതായിരുന്നു പരിപാടി. വീണു കഴിഞ്ഞാൽ കുറ്റം കാർ ഡ്രൈവറുടെ തലയിൽ കെട്ടിവച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കുനിന്നതാണ് രീതി. പണം നൽകാൻ തയ്യാറാകാത്ത വരെ പോലീസിൽ പരാതി നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും ഇയാൾ പണം വാങ്ങിച്ചെടുക്കും.
പലനാൾ കള്ളൻ ഒര് നാൾ പിടിയിൽ എന്ന് പറഞ്ഞതുപോലെ, ഒരു ദിവസം തന്നെ പലതവണയായി ഒരേ ഡ്രൈവർമാരെ ഇയാൾ ഇത്തരത്തില്‍ പറ്റിക്കാന്‍ ശ്രമിച്ചതോടെയാണ് സംഗതി പുറത്തായത്. തുടർന്ന് ഡ്രൈവർമാർ പോലീസിൽ പരാതി നൽകുകയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പാതയിലൂടെ കാർ ഓടിക്കുന്നത് ചൈനയിൽ കുറ്റകരമാണ്. കണ്ടെത്തിയാൽ, ഡ്രൈവർക്ക് 200 യുവാൻ (US$28) പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് രണ്ട് പോയിന്‍റ് കുറയ്ക്കുകയും ചെയ്യും. ഇതാണ് ഇയാൾ മുതലെടുത്തത്.
ഓരോ തവണയും അപകടം സംഭവിക്കുമ്പോൾ താൻ 100 മുതൽ ആയിരം യുവാൻ വരെ നഷ്ടപരിഹാരമായി ആവശ്യപ്പെടാറുണ്ടെന്നാണ് ഷാങ് പറയുന്നത്. ഡ്രൈവർമാർ കൂടുതൽ പരിഭ്രാന്തനായി കാണപ്പെടുകയാണെങ്കിൽ താൻ കൂടുതൽ പണം തട്ടിയെടുക്കുമെന്നും ഇയാൾ പറയുന്നു.