കൊച്ചി: ഇന്ത്യൻ അടുക്കളയിലെ ഒഴിവാക്കാൻ പറ്റാത്ത പച്ചക്കറിയാണ് തക്കാളി. സാമ്പാറുമുതൽ രസത്തിൽ വരെ തക്കാളി വലിയൊരു ഘടകമാണ്. എന്നാൽ, അടുത്തകാലത്ത് തക്കാളിയുടെ വിപണിവില കുതിച്ച് ഉയർന്നിരിക്കുകയാണ്. ഉത്പാദനം കുറഞ്ഞതാണ് തക്കാളി വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.Tomatoes started to disappear from the sambar in hotels
ഇപ്പോൾ വീണ്ടും തക്കാളിവില കുതിപ്പ് തുടങ്ങി. ഹോട്ടലുകളിലെ സാമ്പാറിൽ നിന്നൊക്കെ തക്കാളി ഒഴിവായി തുടങ്ങി.കാലാവസ്ഥമാറ്റം വിളവെടുപ്പിനെ ബാധിച്ചെന്ന് മൊത്തവ്യാപാരികൾ പറയുന്നു. അതിശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാൻ കാരണമായതെന്നും പറയുന്നു.
എന്തായാലും തക്കാളിയുടെ വിലവർധനയിൽ രസകരമായ ട്രോളുകൾ കൊണ്ടും മീമുകൾ കൊണ്ടും നിറയുകയാണ് സോഷ്യൽ മീഡിയ. ടൊമാറ്റോ എന്ന ഹാഷ് ടാഗിലാണ് ട്രോളുകൾ പങ്കുവയ്ക്കുന്നത്.
വിവാഹമോതിരത്തിൽ ഡയമണ്ടിന് പകരം തക്കാളിവെച്ച ചിത്രമാണ് ഒരാൾ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിൽ തക്കാളിവില കൂടുന്ന സാഹചര്യത്തിൽ എന്റെ കൂട്ടുകാർ സമ്മാനിച്ച വിവാഹമോതിരം എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇയാൾ പങ്കുവെച്ചിരിക്കുന്നത്.
സ്‌പെയിനിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ടൊമാറ്റോ ഫെസ്റ്റിവൽ. ഇത്തരത്തിലുള്ള ഉത്സവങ്ങൾ ഇപ്പോൾ സാധ്യമല്ലെന്ന് മറ്റൊരാൾ ട്വീറ്റ്‌ചെയ്തു.
ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഉസൈൻ ബോൾട്ടിന്റെയും സഹതാരങ്ങളുടെയും ചിത്രമാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. മുന്നിലുള്ള ഉസൈൻ ബോൾട്ടിനെ തക്കാളിയായും തൊട്ട് പിന്നാലെയുള്ള താരത്തെ പാചകവാതകവുമായും തിരിച്ചിരിക്കുന്നു. സമീപകാലത്ത് വിലക്കയറ്റം ഉണ്ടായ പെട്രോൾ, നാരങ്ങ എന്നിവയെയും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.
കഴിക്കുന്ന തക്കാളിക്കും നാരങ്ങയ്ക്കും പാചകം ചെയ്യുന്ന പാചകവാതകത്തിനും യാത്ര ചെയ്യാൻ പെട്രോളിനും വിലക്കൂടുതൽ. സാധാരണക്കാരൻ എന്തു ചെയ്യുമെന്ന് മറ്റൊരാൾ ചോദിച്ചു.
തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. കോയമ്പത്തൂരിലെ മൊത്തവ്യാപാര കേന്ദ്രമായ എം.ജി.ആർ മാർക്കറ്റുവഴിയാണ് എറണാകുളം ഭാഗത്തേക്ക് കൂടുതൽ പച്ചക്കറികളും എത്തുന്നത്.ബീൻസ് വില 250 കടന്നിട്ട് നാളുകളായി. ഹോട്ടലുകളിലെ ചൈനീസ് വിഭവങ്ങളിൽ പേരിന് മാത്രം ബീൻസുണ്ട്. പച്ചമുളക് 160ൽ ഇടിച്ച് നിൽക്കാൻ തുടങ്ങിയിട്ടും നാളുകളായി. ഹൊസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ ബീൻസ് കൂടുതലായി എത്തുന്നത്. ശൈത്യകാല കൃഷിയായി കാന്തല്ലൂരും ബീൻസുണ്ട്.
ക്യാപ്‌സികം മുതൽ ക്യാരറ്റ് വരെ
വില കൂടി നിൽക്കുന്ന പച്ചക്കറികൾക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകൾ. ബീൻസിന് പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, തക്കാളിക്ക് പകരക്കാരനായുള്ള പരീക്ഷണങ്ങൾ പൊടിപൊടിക്കുകയാണ്. ചുവന്ന ക്യാപ്‌സികം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്സിക്കത്തിനുമുണ്ട്. ക്യാരറ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നൽകാൻ ക്യാരറ്റിനും കഴിയും.
ക്യാരറ്റ് അരച്ച് ചേർത്താൽ കറികൾക്ക് കൊഴുപ്പും കിട്ടും. എന്നാൽ തക്കാളിയുടെ അതേ രുചി കിട്ടില്ല. പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ കറിപ്പുളി ചേർത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേർത്ത ശേഷം ചുവന്ന ക്യാപ്സിക്കം ചെറുതായി അരിഞ്ഞ് ചേർത്താൽ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകൾ. പുളിക്ക് വേണ്ടി തക്കാളി ചേർക്കുന്ന വിഭവങ്ങളിൽ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്. പഴുത്ത കുടംപുളി ചേർത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മറ്റ് രീതിയിൽ തക്കാളിക്ക് പകരമാകാൻ പഴുത്ത കുടംപുളിക്ക് കഴിയും.