പ്രതീക്ഷിച്ച പോലെ കാനിൽ ഇന്ത്യയുടെ അഭിമാനമായി ‘വി ഇമാജിന്‍ ആസ് ലൈറ്റ്’ . പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വി ഇമാജിന്‍ ആസ് ലൈറ്റ്. 30 വർഷങ്ങള്‍ക്കു ശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമയാണ് ഇത്. ആദ്യമായി ഒരു ഇന്ത്യൻ വനിതയെ കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്കെത്തിച്ചു. മത്സര ഫലം പുറത്തുവരും മുമ്പേ നാഴികക്കല്ലുകള്‍ പലതും മറികടന്ന ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.ഇതാദ്യമായല്ല പായല്‍ കപാഡിയ കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പറ്റിലെത്തുന്നത്. പായൽ സംവിധാനം ചെയ്ത എ നൈറ്റ് നോയിങ് നത്തിങ് 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു.
മുംബൈ നഗര തിരക്കുകൾക്കിടയിലെ രണ്ട് നഴ്‌സുമാരുടെ ജീവിതത്തിനൊപ്പമാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രഭ, അനു എന്നീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ്. ഹ്രിദു ഹാറൂണും ചിത്രത്തിലെ പ്രധാന താരമാണ്.
സംവിധായിക പായൽ കപാഡിയയുടെ ആദ്യ ഫിക്ഷന്‍ ഫീച്ചറാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ഇന്ത്യയുടെ ചോക്ക് ആൻഡ് ചീസ് ഫിലിംസും ഫ്രഞ്ച് ബാനർ പെറ്റിറ്റ് ചാവോസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്.