പൊലീസിനെ വെട്ടിച്ച് ഓടിയ പ്രതി കിണറ്റില്‍ വീണു. തൃശൂർ അവിണിശേരിയിലാണ് സംഭവം. മൂർക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റിൽ വീണത്. കിണറ്റില്‍ വീണ ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കരയ്ക്ക് കയറ്റിയത്.
ആഷിഖിന്റെ വീട്ടിൽ പതിവ് പരിശോധനക്ക് എത്തിയതെന്നായിരുന്നു പൊലീസ്. ആഷിഖ് ജയിലില്‍ നിന്നിറങ്ങിയ ശേഷം നല്ല നടപ്പിലാണെന്നും കാറ്ററിങ് ജോലിക്ക് പോവുകയാണെന്നുമായിരുന്നു പോലീസുകാരുടെ ചോദ്യത്തിന് വീട്ടുകാരുടെ പ്രതികരണം. തുടര്‍ന്ന് ജോലി ചെയ്യുന്ന കാറ്ററിങ് സര്‍വീസ് കടയുടെ നമ്പറും വീട്ടുകാർ കൊടുത്തു. ഇത്തരം പ്രതികളെ നിരീക്ഷിക്കണമെന്നും ഇവരോടൊപ്പമുള്ള സെല്‍ഫി എടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കണമെന്നും പൊലീസ് വീട്ടുകാരോട് പറഞ്ഞു.
എന്നാൽ പൊലീസ് കാറ്ററിങ് കമ്പനിയിലെത്തിയപ്പോള്‍ ആഷിഖ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. പ്രതി വരുന്നതുവരെ പൊലീസ് കാത്തു നിന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ആഷിഖ് വരുകയും വെള്ളം വേണമെന്ന് പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു. വെള്ളം കുടിക്കുന്നതിനിടയില്‍ പൊലീസിനെ വെട്ടിച്ച് ഓടിയ ആഷിഖ് സമീപത്തുള്ള പൊന്തക്കാട്ടിലെ കിണറ്റിലേക്കാണ് വീണത്.
പിന്തുടർന്ന് എത്തിയ പൊലീസ് “ഇനി നിനക്ക് വെള്ളം വേണോ”യെന്നാണ് ആദ്യം ചോദിച്ചത്. ഇതിനു മറുപടിയായി വേണ്ട മുകളിലേക്ക് കയറാന്‍ കയര്‍ മതിയെന്നായി പ്രതി. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്താണ് പ്രതിയെ മുകളിലെത്തിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.