തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിലെ പരിഷ്കരണങ്ങൾ തുടരുമ്പോഴും ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ തന്നെ എടുക്കാം. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആണ്പുതിയ തീരുമാനം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്ന നിർദേശം മാറ്റിയിട്ടില്ല.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ ഇപ്പോൾ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകൾ സജ്ജമാക്കണം. എന്നാൽ മാവേലിക്കരയിൽ മാത്രമാണ് പരിഷ്കരിച്ച രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ഗ്രൗണ്ട് സജ്ജമായത്.
മന്ത്രിയുടെ നിർദേശപ്രകാരം 77 ഇടത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതിൽ ഗ്രൗണ്ട് തയാറായിട്ടില്ല. ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിർത്തി പുറകോട്ട് എടുക്കുന്നതും ഉൾപ്പെട്ടതാണ് കാറിന്റെ ലൈസൻസ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടിൽ വേണം.