ടാക്‌സി ഡ്രൈവർമാർ സമയത്ത് വനത്തിന് പുറത്ത് എത്തിച്ചില്ലെന്ന കാരണം പറഞ്ഞ് മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തിനിടെ വനത്തിൽ തമിഴ്‌നാട് സ്വദേശികൾ പോലീസ് വാഹനം തടഞ്ഞിട്ടു. എസ്.പി.ഓഫീസ് ജീവനക്കാരുമായി എത്തിയ അടിമാലി പോലീസ് സ്റ്റേഷനിലെ ജീപ്പാണ് തടഞ്ഞിട്ടത്. ജീപ്പ് തടഞ്ഞതും പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അരമണിക്കൂറോളം ജീപ്പ് തടഞ്ഞിട്ടെങ്കിലും സ്ഥലത്തുള്ള പോലീസുകാർ നടപടിയെടുത്തില്ല. സ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും സമരക്കാർ അയഞ്ഞില്ല. ഇതോടെ സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ഭക്തർ വഴിയിൽ കുടുങ്ങി. ഗതാഗതക്കുരുക്കിന്റെ നിര കിലോമീറ്ററുകളോളം നീണ്ടപ്പോൾ ഉത്സവത്തിനെത്തിയവരും മാധ്യമ പ്രവർത്തകരും ഇടപെട്ടാണ് പോലീസ് വാഹനം കടത്തിവിട്ടത്.