കരിങ്കുന്നം: ഹൈറേഞ്ച് വിട്ട് ലോ റേഞ്ചിൽ വേട്ടക്കിറങ്ങിയ പുളളിപ്പുലിക്ക് കെണിയൊരുക്കി വനംവകുപ്പ്. ഇല്ലിചാരിയെയും സമീപ പ്രദേശങ്ങളേയും ഒരു മാസമായി ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് കൂടുവെച്ചു. കരിങ്കുന്നം പഞ്ചായത്ത് അഞ്ചാം വാർഡ് ഇല്ലിചാരി ഒറ്റക്കല്ല് കുരിശുമലയിലാണ് കൂടുവെച്ചത്. കോഴിയെ ഇരയായിവെച്ച് പുലിയെ കുടുക്കാനാണ് ശ്രമം. ഇവിടേക്ക് ആളുകൾ കടക്കാതെ നാലുവശവും പോലീസ് തടഞ്ഞിട്ടുണ്ട്. കൂടുെവയ്ക്കാനുള്ള അനുമതി തിരുവന്തപുരം വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കഴിഞ്ഞ ദിവസം നൽകിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് കൂടു വെച്ചത്. ഇല്ലിചാരി മലയിൽ കൂട് വെയ്ക്കേണ്ട സ്ഥലം വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ശനിയാഴ്ച പ്രദേശം സന്ദർശിച്ചാണ് സ്ഥലം നിശ്ചയിച്ചത്. മാർച്ച് 22-നും 23-നും വളർത്തുമൃഗങ്ങളെ അജ്ഞാത ജീവി അക്രമിച്ച് കൊന്നിരുന്നു. ഇതേതുടർന്ന് വനംവകുപ്പ് മൂന്നിടത്ത് ക്യാമറ വെച്ചെങ്കിലും പുലിയെ കണ്ടെത്താനായില്ല.

ഇല്ലിചാരി മലയിലെ അള്ളിന്റെ സമീപത്തുനിന്ന് പുലിയുടെ രൂക്ഷമായ ചൂര് അനുഭവപ്പെട്ടു.
ഇത് പുലിമടയാണെന്ന സംശയത്തിൽ ക്യാമറ സ്ഥാപിക്കുകയായിരുന്നു. പുലിയുടെ ദൃശ്യങ്ങൾ ഇതിൽ പതിഞ്ഞു. തുടർന്നാണ് കൂട് വെയ്ക്കാനുള്ള അനുമതി തേടിയത്. കരിങ്കുന്നം പഞ്ചായത്തിലെ അഞ്ചും ആറും വാർഡിൽപ്പെട്ട സ്ഥലമാണ് ഇല്ലിചാരി. മുട്ടം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നുണ്ട്. മുട്ടം പോളിടെക്നിക്കിന് സമീപവും പുലിയെ കണ്ടിരുന്നു.