വെൺമണി: അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയപ്പോൾ ആ പിതാവ് അറിഞ്ഞില്ല രക്തത്തിൽ കുളിച്ചു കിടക്കുന്നത് സ്വന്തം മകളാണെന്ന്. കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കാനും സജി തന്നെ മുൻകൈ എടുത്തു. സ്വന്തം മകൾ അപകടത്തിൽപ്പെട്ടാണ് വെറും 200 മീറ്റർ മാറി ജോലി ചെയ്യുകയായിരുന്നു പിതാവ് സജിമോൻ.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വെൺമണി ചെറിയാലുംമൂട്ടിലാണ് സ്‌കൂട്ടർ വീടിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തിൽ വെൺമണി പഞ്ചായത്ത് 12-ാം വാർഡ് പുതുശ്ശേരി മുറിയിൽ സജിമോന്റെ മകൾ സിംനാ സജി (15) മരിച്ചത്. ബന്ധു ഓടിച്ച സ്‌കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് അവിടെ ഓടിയെത്തിയെങ്കിലും കഴുത്തിനും മുഖത്തുമേറ്റ പരിക്കുമൂലം രക്തം വാർന്നൊഴുകിയിരുന്നതിനാൽ മകളാണെന്ന് ആദ്യം മനസ്സിലായില്ല.
മറ്റുള്ളവർക്കൊപ്പം ഓട്ടോയിൽ കയറ്റാനും സജി സഹായിച്ചു. തുടർന്ന് അവിടെനിന്ന് മടങ്ങിയ സജിയെ, സിംനയെ ആശുപത്രിയിൽ എത്തിച്ചവരാണ് വിവരം അറിയിച്ചത്. കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിംനയുടെ ജീവൻ രക്ഷിക്കാനായില്ല. വെൺമണി ലോഹ്യ മെമ്മോറിയൽ എച്ച്.എസിൽ പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയായിരുന്നു സിംനാ.
അപകടത്തിൽ ബന്ധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമ്മ: ഷൈനി (കുവൈത്തിലാണ്). സഹോദരങ്ങൾ: സോനാ സജി, സ്‌നേഹാ സജി.