മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന് ഭക്ഷണം കൊടുത്തശേഷം മടങ്ങുകയായിരുന്ന പുന്നമറ്റം സ്വദേശി സിംനയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതി ഷാഹുലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നോടെ ആശുപത്രിയിൽ വച്ചായിരുന്നു സംഭവം. കൊലപാതക ശ്രമത്തിനിടെ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഷാഹുൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയക്കുശേഷം ഇന്നലെയാണ് പൊലീസ് ഷാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ആശുപത്രിയിൽ തെളിവെടുപ്പിനായി കൊണ്ടുവന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതുമൂലമുണ്ടായ പക കാരണമെന്ന് പ്രതി ഷാഹുൽ അലി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപെടുത്തി മൂവാറ്റുപുഴയിലെത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ ഈ മൊഴി. ഷാഹുൽ അലിയെ കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.
ഷാഹുൽ അലി പലതവണ സിംനയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ യുവതി അതെല്ലാം നിരസിച്ചു. പിന്നീട് സിംനക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമുണ്ടായി. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി ഷാഹുൽ അലി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ഞായറാഴ്ച്ച സിംനയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. സിംന ആശുപത്രിയെലെത്തിയെന്ന് ഉറപ്പായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്തിയതെങ്ങനെയെന്നും രക്ഷപ്പട്ട രീതിയുമൊക്കെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോൾ ഷാഹുൽ അലി വിവരിച്ചു
സിംനയെ കുത്താനുപയോഗിച്ച കത്തി വാങ്ങിയ കടയിലും വാഹനം പാർക്കുചെയ്ത സ്ഥലത്തുമെല്ലാം പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. സിംനയെ കുത്തികൊലപ്പെടുത്തുന്നതിനിടെ ഷാഹുലിൻറെ കൈകൾക്ക് പരിക്കേറ്റിരുന്നു. മുറിഞ്ഞ ഞരമ്പുകൾ തുന്നിചേർക്കുന്ന ശസ്ത്രക്രിയക്കുശേഷം കോട്ടയം മെഡിക്കൽ കോളേജില് നിന്നും ഡിസ്ചാർജ്ജ് ചെയ്ത ഉടൻ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. തുടർന്ന് ഷാഹുൽ അലിയെ മുവാറ്റുപുഴയിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് 31ന് ആണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വെച്ച് സിംനയെ ഷാഹുൽ അലി കുത്തിക്കൊലപ്പെടുത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളും വിവാഹിതരുമായിരുന്നു. പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസ് പ്രതികരിച്ചിരുന്നു. പ്രതി മുൻപ് മദ്യപിച്ച് വീട്ടിലെത്തിയും ബഹളം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പരാതിപ്പെട്ടതിലുളള പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് ഹാരിസ് പറഞ്ഞത്.