കീടനാശിനി ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈറോഡ് എംപി ഗണേശ മൂർത്തി അന്തരിച്ചു. മരണകാരണം ഹൃദയാഘാതം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് ഇദ്ദേഹത്തെ കീടനാശിനി നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റി. മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും പറയപ്പെടുന്നു. ഇതിൽ ഇദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. ഇത്തവണ ഈറോഡ് സീറ്റിൽ ഇൻഡി മുന്നണിയുടെ ഭാഗമായി ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റാണ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനൽകിയത്. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. ഇപ്രാവശ്യവും പാർട്ടി തനിക്ക് സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.
