പരസ്യത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയതിന് ഒടുവിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. സുപ്രീംകോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് പതഞ്ജലി ഖേദപ്രകടനം നടത്തിയത്. പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെയാണ് ഖേദപ്രകടനം. പരസ്യത്തിലെ അവകാശവാദങ്ങൾ ആശ്രദ്ധമായി സംഭവിച്ചതാണെന്നും തെറ്റായ പരസ്യങ്ങൾ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നു എന്നും കാണിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകിയെങ്കിലും പതഞ്ജലി ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതോടെ കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോവുകയായിരുന്നു.