തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവെച്ചു. പ്രശ്നം പരിഹരിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് തീരുമാനം. സാങ്കേതിക തകരാര്‍ പൂര്‍ണമായും പരിഹരിച്ചതിന് ശേഷം മാത്രമാകും ഇനി മസ്റ്ററിങ് ആരംഭിക്കുക. റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
15 മുതല്‍ 17 വരെ മൂന്ന് ദിവസങ്ങളിലായി മസ്റ്ററിങ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇ പോസ് മെഷീനിലെ തകരാര്‍ ഇന്നലെ മുതല്‍ മസ്റ്ററിങിന് തടസമായിരുന്നു.
ഇന്നലെ 1,76,408 പേരുടെ മസ്റ്ററിങ് നടത്തിയെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്ക്. മസ്റ്ററിങ് ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതാണ്. ചില റേഷന്‍ കട വ്യാപാരികള്‍ അരി വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞിരുന്നു.