ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായി ദേശീയ നേതൃത്വം. പത്തനംതിട്ടയിൽ അനിൽ ആന്റണി എൻഡിഎ സ്ഥാനാർഥി. നേരത്തെ പിസി ജോർജ് അടക്കം പല പ്രമുഖരുടേയും പേരുകൾ പുറത്തു വന്നിരുന്നെങ്കിലും സ്ഥാനാർഥിയായി അനിലിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ എറണാകുളത്ത് അനിൽ ആന്റണിയുടെ പേര് ഉയർന്നു കേട്ടെങ്കിലും പിന്നീട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
എറണാകുളത്ത് ജയസാധ്യത ഇല്ല എന്നു മാത്രമല്ല, മൂന്നാം സ്ഥാനത്തേക്കു പോയാൽ അനിൽ ആന്റണിയുടെ രാഷ്ട്രീയ ഭാവിയെ അതു ബാധിക്കും എന്നതായിരുന്നു എറണാകുളത്തു നിന്നുള്ള പിൻമാറ്റത്തിനു കാരണം. പിന്നീട് അനിലിനെ ചാലക്കുടിയിൽ മത്സരിപ്പിച്ചാലോ എന്ന ആലോചന പ്രചരിച്ചത്. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ചാലക്കുടിയിൽ ഇതിന്റെ ഗുണമുണ്ടാകും എന്നതാണ് ഒരു വാദം. ഹൈബിയേക്കാൾ ബെന്നി ബെഹനാന് ചെറിയ തോതിലെങ്കിലും വെല്ലുവിളി ഉയർത്താൻ കഴിയുമെന്നും വിലയിരുത്തലുണ്ടായി.
എന്നാൽ ഇതിനിടെ ചിത്രം വീണ്ടും മാറിമറിഞ്ഞു. അനിൽ ആന്റണിയെ എറണാകുളത്തിനു പുറമെ ചാലക്കുടിയിലും പത്തനംതിട്ടയിലും പരിഗണിക്കുന്നു എന്ന പ്രചരണമുണ്ടായി.
സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ എ.കെ ആൻറണിയുടെ മകൻ അനിൽ ആൻറണിയാണ് നിലവിൽ ചർച്ചാ വിഷയം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറ്റം നടത്തിയ അനിൽ ആൻറണിക്ക് എ.കെ ആൻറണിയുടെ മകൻ എന്നതിലപ്പുറം എന്ത് മേൽവിലാസമാണുള്ളത് പരിശോധിക്കാം.
1985 ഡിസംബർ 17നാണ് എ.കെ ആൻറണിയുടെയും എലിസബത്ത് ആൻറണിയുടെയും മൂത്ത മകനായി അനിൽ ആൻറണിയുടെ ജനനം. മുഴുവൻ പേര് അനിൽ കുര്യൻ ആൻറണി. 37 കാരനായ അനിൽ അവിവാഹിതനാണ്. സഹോദരൻ അജിത് ആൻറണി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദം. യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം. സിസ്കോ, ടോർക്ക്, കാസ്പർ ലാബ്സ് തുടങ്ങിയ ആഗോള കമ്പനികളിൽ സേവനമനുഷ്ഠിച്ച അനിൽ, പിഐ ഇന്ത്യ എന്ന സംരംഭത്തിന്റെ സഹസ്ഥാപകൻ കൂടിയാണ്. കോവിഡ് പ്രതിരോധത്തിനായി സഭാസാമാജികരെയും ആരോഗ്യപ്രവർത്തകരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്.
2019 ജനുവരിയിൽ കേരളത്തിലെ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കോ–ഓർഡിനേറ്ററായി അനിൽ ചുമതലയേറ്റു. അന്നത്തെ കെപിസിസി പ്രസിഡൻറായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിലിനെ സ്ഥാനത്തേക്ക് നിയമിച്ചത്. ശശി തരൂരാണ് അനിലിനെ ഈ പദവിയിലേക്ക് നിർദേശിക്കുന്നത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി അനിൽ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണം ഏറെ പ്രശംസ നേടിയിരുന്നു. ഇതാണ് അനിലിനെ കേരളത്തിലെ കോൺഗ്രസിൻറെ ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ സ്ഥാനത്തേക്ക് എത്തിച്ചത്.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹമാധ്യമങ്ങൾ വഴി യാതൊരു പ്രചാരണവും കൊടുക്കാതിരുന്നതിൽ അനിലിനെതിരെ വിമർശനം ഉയർന്നു. ഡിജിറ്റൽ മീഡിയ കോ–ഓർഡിനേറ്റർ ആയ അനിൽ പാർട്ടിക്ക് വേണ്ടി എന്ത് പ്രചാരണമാണ് നടത്തുന്നതെന്ന് ചോദ്യങ്ങളും ഉയർന്നു. ഗുജറാത്ത് കലാപം സംബന്ധിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ കോൺഗ്രസും അനിൽ ആൻറണിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ രാജ്യത്ത് വിലക്കിയപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം അതിനെ എതിർത്ത് രംഗത്തെത്തി. എന്നാൽ അനിൽ ബിബിസിയെ വിമർശിച്ചാണ് രംഗത്തെത്തിയത്. ബിജെപിയോടുള്ള വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിർപ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
പിന്നിട് പലപ്പോഴായി കോൺഗ്രസ് നിലപാടുകളെ പരസ്യമായി വിമർശിച്ച അനിൽ ആൻറണി കോൺഗ്രസ് പാർട്ടിയിലെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. പിന്നാലെ പലരും പ്രവചിച്ചിരുന്നത് പോലെ ബിജെപിയിലേക്കുള്ള കൂടുമാറ്റം. ഇപ്പോൾ സ്ഥാനാർഥിയും