തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ചേക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ലോക്സഭാ സീറ്റുകളിൽ രാഹുൽ ഇത്തവണ മത്സരിക്കാനാണ് സാധ്യതയെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. കർണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ മത്സരിക്കുക. ഇതിന് പുറമെ ഉത്തർ പ്രദേശിലെ ഒരു സീറ്റിൽ നിന്നും ജനവിധി തേടും.
സിപിഐ ദേശീയ നേതാവും ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയുമായ ആനി രാജയെ സിപിഐ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ദേശീയ നേതൃത്വം സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട മുഖങ്ങളിലൊന്നാണ് ഡി രാജ. ആനി രാജയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരിക്കുന്നത് ബിജെപിക്ക് ഒരു പ്രചരണായുധമാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് കർണാടകയിലോ തെലങ്കാനയിലോ ഒരു സുരക്ഷിത മണ്ഡലം കണ്ടെത്താനാണ് കോൺഗ്രസ് ശ്രമം.
പരമ്പരാഗതമായി മത്സരിച്ചുപോരുന്ന അമേഠിയെക്കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രാഹുൽ ബി.ജെ.പി.യുമായി നേരിട്ടുള്ള മത്സരംനടത്തി വർഗീയവിരുദ്ധ പോരാട്ടത്തിന്റെ സന്ദേശംനൽകണമെന്ന അഭിപ്രായവും നേതൃത്വം കണക്കിലെടുക്കുന്നു. കർണാടക, തെലങ്കാന പി.സി.സി.കൾ രാഹുലിനായി സുരക്ഷിതമണ്ഡലങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വയനാട് ഒഴിവാക്കാനുള്ള ആലോചന നേതൃത്വം പരിഗണിക്കുന്നത്.
കേരളത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) ഇത്തവണ 2 സീറ്റിന് പകരം 3 സീറ്റുകൾ നൽകണമെന്ന് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസം. വയനാട്ടിലെ വോട്ടർമാരിൽ ഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ നിന്നായതിനാൽ വയനാട്ടിൽ നിന്ന് മത്സരിക്കാനാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്.