കെ.കെ.ശൈലജയെ ഓർമ്മയില്ലെ, കെ.കെ.ശൈലജ ടീച്ചറെന്ന് പറഞ്ഞാൽ ഓർമ വരും, ഭാവി മുഖ്യമന്ത്രിയെന്ന് പൊതുജനം വാഴ്ത്തിയ കെ.കെ ശൈലജ, കെ.കെ.ശൈലജ കൊള്ളാമെന്ന് ആദ്യം പറഞ്ഞത് സി.പി.എമ്മിന്റെ പി.ആർ കൂട്ടങ്ങളായിരുന്നില്ല നാട്ടുകാരായിരുന്നു. എന്തൊരുമന്ത്രിയായിരുന്നു. ഐക്യരാഷ്ട്ര സഭ വരെ അംഗീകരിച്ച മന്ത്രി. ശൈലജയെ മുഖ്യമന്ത്രി മെറ്റീരിയിൽ ആക്കിയപ്പോഴാണ് കണ്ണൂർ ലോബിക്ക് അപകടവും ചതിയും മനസ്സിലായത്. അപ്പോഴെ ശൈലജയെ ഒതുക്കി. ഇനിയെങ്ങാനും കയറി വന്നാലോ എന്നൊരു ഭയം. ഇപ്പോഴും ഒതുക്കാനുള്ള ശ്രമം തുടരുകയാണ്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത്ആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് കെ.കെ.ശൈലജ ടീച്ചറെ ശ്രദ്ധേയയാക്കിയത്. എന്നാൽ രണ്ടാം പിണറായി സർക്കാരിൻ്റെ മന്ത്രിസഭയിൽ തഴയപ്പെടുകയായിരുന്നു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശൈലജ ടീച്ചറെ ഗൗനിക്കാതെ നടന്നു പോയ മുഖ്യമന്ത്രിയുടെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്.
നവകേരള സദസിലും പ്രസംഗം നീണ്ടുപോയതിന്റെ പേരിൽ പരസ്യമായി അപമാനിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ലോക്സഭ സ്ഥാനാർഥി പട്ടികയിൽ സാധ്യത ഇലവനിൽ ആദ്യമെ കയറിക്കൂടിയെങ്കിലും പിന്നീട് ഒതുക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാലും അത് വിജയിച്ചില്ല. ആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങൾ, ജനപ്രീതി, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ വോട്ടർമാർക്കിടയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളാണ് ശൈലജയ്ക്ക് അനുകൂലമായത്.
വടകരയിൽ വേരോട്ടമുണ്ടാക്കിയ കെ.മുരളീധരനെയും കണ്ണൂരിൽ ആധിപത്യമുണ്ടാക്കിയ കെ.സുധാകരനെയും തോൽപിച്ച് യുഡിഎഫിൽനിന്നു മണ്ഡലം പിടിക്കണമെങ്കിൽ അതിനൊത്ത ആളുകളെ ഇറക്കണമെന്ന ചിന്തയിലാണു സിപിഎം നേതൃത്വം ശക്തരായ നേതാക്കളെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്. കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ പൊതു സ്വീകാര്യരെ നിർത്തി മണ്ഡലം പിടിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് ധാരണയായേക്കും.
കൊല്ലത്ത് നടനും എംഎൽഎയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയിൽ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായത്.
കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയിൽ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയിൽ മുൻ മന്ത്രി കെ കെ ശൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസർകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ സിപിഎമ്മിൽ മാരത്തൺ ചർച്ചകൾ ആണ് നടക്കുന്നത്. ഇന്നും നാളെയും പാർട്ടി ജില്ലാ കമ്മിറ്റികളിൽ സ്ഥാനാർത്ഥികളുടെ സാധ്യത ലിസ്റ്റ് സംബന്ധിച്ച് ചർച്ചകൾ നടക്കും. തുടർന്ന് ജില്ലാ കമ്മിറ്റി സമർപ്പിക്കുന്ന ലിസ്റ്റിൽ നിന്നാകും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. ഈ മാസം 27 ന് സിപിഎം ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.