പള്ളിക്കമ്മിറ്റി മുൻ ഭാരവാഹിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടവക വികാരി കോടതിയിൽ കീഴടങ്ങി. തിങ്കൾച്ചന്തയ്ക്ക് സമീപം പള്ളി കമ്മിറ്റി മുൻഭാരവാഹിയും ട്രാൻസ്പോർട്ട് ജീവനക്കാരനുമായ സേവ്യർകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംഭവം. മൈലോട് ഇടവക വികാരി റോബിൻസനാണു തിരുച്ചെന്തൂർ കോടതിയിൽ കീഴടങ്ങിയത്. കേസിൽ മുഖ്യപ്രതിയാണ് ഇയാൾ. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേശ് ബാബു ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്. റോബിൻസണെ ഇരണിയൽ കോടതിയിൽ ഹാജരാക്കാൻ തിരിച്ചെന്തൂർ കോടതി ഉത്തരവിട്ടു. 29ന് ഇരണിയൽ കോടതിയിൽ ഹാജരാക്കും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ഇടവകയിലെ വരവുചെലവ് കണക്കുകളിൽ തിരിമറി നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. സേവ്യർകുമാറാണ്
പ്രധാനമായും ആരോപണം ഉന്നയിച്ചത്. ഇത് തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സേവ്യർ ആരോപണം ഉന്നയിച്ചപ്പോൾ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ പ്രവർത്തിച്ചിരുന്ന സേവറ്യന്റെ ഭാര്യയെ പിരിച്ചു വിട്ടിരുന്നു. സേവ്യർ മാപ്പ് പറഞ്ഞാൽ ഭാര്യയെ തിരിച്ചെടുക്കാമെന്ന് ഫാ. റോബിൻസൺ പറഞ്ഞിരുന്നു. ഇതനുസരിച്ച്
മാപ്പ് പറയുന്നതിനായി സേവ്യർ പള്ളിയിൽ എത്തിയപ്പോഴാണ് കൊലപാതകം നടക്കുന്നത്. നിലവിലെ പള്ളി കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്നാണ് സേവ്യറെ ആക്രമിച്ചത്. തുടർന്ന് തേപ്പുപ്പെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ച് സേവ്യറെ കൊലപ്പെടുത്തുകയായിരുന്നു. പള്ളിമേടയ്ക്കുള്ളിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും മാറ്റി.
സേവ്യർകുമാറിനെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ രമേശ് ബാബു ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ 15 പേരിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. 5 പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇടവക വികാരി കോടതിയിൽ കീഴടങ്ങിയത്. രമേശ് ബാബുവിന്റെ പാർട്ടി അംഗത്വവും പദവികളും താത്കാലികമായി റദ്ദാക്കിയതായി ഡിഎംകെ സംസ്ഥാന പ്രസിഡന്റ് ദുരൈ മുരുകൻ പ്രസ്താവനയിലറിയിച്ചു.