ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെ യെമനിലെ ഹൂത്തി വിമതരുടെ ആക്രമണം ശക്തമായതോടെ ഹൂത്തികൾക്ക് നേരെയുള്ള ആക്രമണം കടുപ്പിക്കാനൊരുങ്ങി അമേരിക്ക. കഴിഞ്ഞ ദിവസം ഗൾഫ് ഓഫ് ഏദനിൽ അമേരിക്കൻ ചരക്കുകപ്പലായ ഗംഗോപിക്കാഡി ഹൂത്തികൾ ആക്രമിച്ച് കത്തിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ നാവികസേനയാണ് കപ്പലിലെ ജീവനക്കാരെ രക്ഷപെടുത്തിയത് ഇതിനു പിന്നാലെയാണ് അമേരിക്ക ഹൂത്തികൾക്കെതിരായ വ്യോമാക്രമണം ശക്തമാക്കാൻ രംഗത്തിറങ്ങുന്നത്. വർഷങ്ങളായി സൗദി ഉൾപ്പെടുന്ന അമേരിക്കൻ സഖ്യ സൈന്യം ഹൂത്തികൾക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് ആക്രമണം സഖ്യസേന നിർത്തി വെച്ചിരുന്നു. ഒരാഴ്ച്ചയായി ഹൂത്തികൾക്കെതിരെ യു.എസ്, യു.കെ. സഖ്യ സൈന്യം ആക്രമണം നടത്തുന്നുണ്ട്.
ഹൂത്തികളുടെ സൈനിക ശക്തി ക്ഷയിച്ചെന്ന് യു.എസും സഖ്യ കക്ഷികളും അവകാശപ്പെട്ടെങ്കിലും 25 ശതമാനം സൈനിക ശേഷി മാത്രമാണ് ആക്രമണത്തിലൂടെ കുറയ്ക്കാൻ കഴിഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെങ്കടലിലൂടെയുള്ള കപ്പലുകൾക്ക് നേരെ ഹൂത്തി ആക്രമണം ശക്തമായതോടെ യൂറോപ്യൻ വിപണികളിൽ വിലക്കയറ്റം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഗസയിൽ ഇസ്രയേൽ ആക്രമണം നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഹൂത്തികൾ ചെങ്കടലിൽ ആക്രമണം തുടരുന്നത്.