കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടർന്ന് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോളജ് അടക്കാൻ തീരുമാനിച്ചത്. കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്‌യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്.
കോളജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.
നാടകപരിശീലനവുമായി ബന്ധപ്പെട്ട് രാത്രി ക്യാംപസിനുള്ളിലുണ്ടായിരുന്ന വിദ്യാർഥികളുമായി സംസാരിക്കവെ ഇരുപതോളം പേർ മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കോളജിൽ നിലനിന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് ആക്രമണം നടന്നത്. അതേസമയം എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയതില്‍ വധശ്രമത്തിനും ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: മഹാരാജാസ് കോളേജില്‍ ആക്രമണം; എസ്എഫ്ഐ നേതാവിന് കുത്തേറ്റു