പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾക്ക് അറുതി. ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു.സുരക്ഷയുടെ ഭാഗമായി സമയക്രമീകരണം നടത്തിയിട്ടുണ്ട്. ഇതു വിവാഹ സംഘങ്ങളുമായി ആലോചിച്ചു ചെയ്തതാണ്. വിവാഹങ്ങൾ മാറ്റിവച്ചെന്ന പ്രചാരണം ശരിയല്ല.ഒരു വിവാഹം പോലും മാറ്റിവയ്ക്കാൻ ആരും ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നതിനാൽ 17ന് 12 വിവാഹങ്ങൾ മാറ്റിവച്ചെന്ന് കഴിഞ്ഞ ദിവസമായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. മോദി ക്ഷേത്രദർശനത്തിന് എത്തുന്നതു രാവിലെ 8നാണ്. 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് 9ന് മടങ്ങും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ സന്ദർശിക്കുമെന്ന വാർത്ത സ്ഥിരീകരിച്ചത് കഴിഞ്ഞ 8നാണ്. അന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് 17ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നത് 64 വിവാഹങ്ങൾ. എന്നാൽ ഇന്നലെ ഉച്ചയോടെ വിവാഹങ്ങളുടെ എണ്ണം 75 ആയി ഉയർന്നു. 5 ദിവസം കൊണ്ട് 11 വിവാഹങ്ങളുടെ ബുക്കിങ് കൂടി നടന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞ ശേഷമാണ് 11വിവാഹങ്ങൾ ബുക്ക് ചെയ്തത്.കനത്ത സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞശേഷവമാണ് ഈ 11 വിവാഹങ്ങൾ ബുക്ക് ചെയ്തത് എന്നും കെ പി വിനയൻ പറഞ്ഞു.
അതെ സമയം തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും. ഗുരുവായൂരിൽനിന്നു റോഡ് മാർഗം തൃപ്രയാറിലെത്തുമെന്നാണ് വിവരം. തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും.
Read Also : മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു