കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച കേസിന്റെ അന്വേഷണം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ജി. അജയനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. പേരൂർക്കട പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഇനി ഈ പ്രത്യേക സംഘം ഏറ്റെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ കൊട്ടാരത്തിൽ സമഗ്ര പരിശോധന നടത്തും. ഇതിനോടകം കൊട്ടാരത്തിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി ശേഖരണം പുരോഗമിക്കുകയാണ്. ജീവനക്കാർ, അന്തേവാസികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടക്കം ഏകദേശം 60ഓളം പേരുടെ മൊഴി രേഖപ്പെടുത്താനുണ്ട്. ഇതിൽ പകുതിയോളം പേരുടെ മൊഴി ഇതിനകം പൊലീസ് രേഖപ്പെടുത്തിയതായി സൂചനയുണ്ട്. ശേഖരിച്ച മൊഴികൾ പ്രത്യേക സംഘം വിശദമായി പരിശോധിക്കും.
മൊഴി ശേഖരണം പൂർത്തിയാക്കിയതിന് ശേഷം ശാസ്ത്രീയ പരിശോധനകളിലേക്ക് അന്വേഷണം നീങ്ങും. മോഷണം നടന്ന അലമാരയിൽ നിന്ന് വിരലടയാളങ്ങൾ ശേഖരിക്കുന്നതിനും നടപടികൾ സ്വീകരിക്കും.
2025 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടന്ന കവർച്ചയെക്കുറിച്ച് കൊട്ടാരം നാലു മാസം കഴിഞ്ഞാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കൊട്ടാരത്തിന്റെ ഉൾഭാഗത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവരുടെ സഹായമില്ലാതെ ഇത്തരമൊരു കവർച്ച നടക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരിലേക്കാണ് അന്വേഷണം കൂടുതൽ കേന്ദ്രീകരിക്കുന്നത്.
സുരക്ഷാ വീഴ്ചകളെയും കുറിച്ച് വിശദമായ പരിശോധന നടത്തും. കൊട്ടാരത്തിന് സുരക്ഷ ഒരുക്കുന്നത് ഒരു സ്വകാര്യ ഏജൻസിയാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നടന്ന സമാന കവർച്ചകളെക്കുറിച്ചും വിവരശേഖരണം നടത്തും.
കേസിന്റെ ഭാഗമായി കൊട്ടാരവുമായി ബന്ധപ്പെട്ടവരുടെ മൊബൈൽഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിക്കും. ഇതിനായി സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപ മൂല്യമുള്ള പൗരാണിക ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.
English Summary
A special investigation team led by Cantonment Assistant Commissioner G. Ajayanath has taken over the probe into the gold theft at Kowdiar Palace in Thiruvananthapuram.









