ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന് ആയി
ദുബായ്: ഒമാനിലെ വാദി ബനീ ഖാലിദിൽ ഉണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കൊല്ലം സ്വദേശിയായ മഹേഷ് കുമാർ മരിച്ചു. ഇതോടെ ഒമാൻ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
ശക്തമായ മഴയെ തുടർന്ന് വെള്ളച്ചാട്ട പ്രദേശങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് അപകടത്തിന് കാരണം.
മഹേഷിന്റെ മൃതദേഹം ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രളയത്തിൽ നേരത്തെ രണ്ടുപേർ കൂടി മരിച്ചിരുന്നു. ഇതോടെ ഒമാനിൽ പ്രളയത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
മുൻപുണ്ടായ അപകടങ്ങളിൽ തൃത്താല കൂറ്റനാട് സ്വദേശിയായ ഫഹദ് യൂസഫ് (38)യും തൃത്താല കോട്ടപ്പാടം സ്വദേശിയായ ഷംല ലുബിഷാദ് (32)യും മരണപ്പെട്ടു. യൂസഫിന്റെ മാതാവ് റംലത്ത് (58) ഇപ്പോഴും കാണാതായ നിലയിലാണ്. ഇവർക്കായി സിവിൽ ഡിഫൻസ് വിഭാഗം തിരച്ചിൽ തുടരുകയാണ്.
ശക്തമായ മഴയും കാറ്റും ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മസ്കത്ത്, ബാത്തിന തുടങ്ങിയ മേഖലകളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വിവിധ അപകടങ്ങളിൽപ്പെട്ട 40-ലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
English Summary
A Malayali man from Kerala died in flash floods at Wadi Bani Khalid in Oman, raising the death toll of Malayalis to three. Authorities have issued warnings as heavy rain and flooding continue across the region.









