തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം ഡിജിറ്റൽ ലോകത്തേക്ക് പടരുമ്പോൾ,
സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കർശനമായ നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റീൽസുകളും പോസ്റ്റുകളും വാരി വിതറി വോട്ടർമാരെ കയ്യിലെടുക്കാമെന്ന് കരുതുന്നവർ ഇനി നിയമക്കുരുക്കിലാകും.
ഓരോ ഡിജിറ്റൽ ചലനവും നിരീക്ഷിക്കാൻ കമ്മീഷൻ പ്രത്യേക സമിതികളെയാണ് നിയോഗിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കും പരസ്യങ്ങൾക്കും മുൻകൂർ അനുമതി നിർബന്ധം
പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകുന്നതിന് മുൻപ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ (MCMC) നിന്ന് അനുമതി വാങ്ങണമെന്ന നിയമം ഇനി മുതൽ സോഷ്യൽ മീഡിയയ്ക്കും വെബ്‌സൈറ്റുകൾക്കും ബാധകമാണ്.
സ്ഥാനാർഥികൾ പങ്കുവയ്ക്കുന്ന പരസ്യ സ്വഭാവമുള്ള ഏത് പോസ്റ്റിനും മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം.
ഇത് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.
നാമനിർദേശ പത്രികയ്ക്കൊപ്പം സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും നൽകണം
സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന സത്യവാങ്മൂലത്തിൽ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്,
ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ എല്ലാ അക്കൗണ്ടുകളുടെയും വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തണം.
ഏപ്രിൽ 1 മുതൽ ബാങ്കിങ് നിയമങ്ങളിൽ മാറ്റം; ATM ഇടപാടുകൾക്കും ചാർജുകൾക്കും പുതിയ പരിധി…
അനൗദ്യോഗിക അക്കൗണ്ടുകൾ വഴി നടത്തുന്ന പ്രചാരണങ്ങളും നിരീക്ഷണ പരിധിയിൽ വരും.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഓരോ പബ്ലിസിറ്റിയും കമ്മീഷന്റെ കർശന പരിശോധനയ്ക്ക് വിധേയമാകും.
പ്രചാരണ ചെലവുകൾക്ക് കൃത്യമായ കണക്ക്: 75 ദിവസത്തിനകം റിപ്പോർട്ട് നൽകണം
സോഷ്യൽ മീഡിയാ പ്രചാരണത്തിനായി ഗ്രാഫിക് ഡിസൈനർമാർക്കും സോഷ്യൽ മീഡിയ മാനേജർമാർക്കും നൽകുന്ന തുകയുൾപ്പെടെ എല്ലാ ചെലവുകളും സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി 75 ദിവസത്തിനകം ഈ ചെലവുകളുടെ പൂർണ്ണരൂപം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം.
കണക്കിൽപ്പെടാത്ത പണമൊഴുക്ക് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിരീക്ഷണത്തിനായി കരുത്തുറ്റ സമിതികൾ; അപ്പീൽ നൽകാൻ പ്രത്യേക സൗകര്യം
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ശക്തമായ നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വ്യക്തികൾക്കും സ്ഥാനാർഥികൾക്കും ജില്ലാതല സമിതിയെ (District MCMC) സമീപിക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് സംസ്ഥാനതല സമിതിയിലാണ് അപേക്ഷിക്കേണ്ടത്.
അഡീഷണൽ സി.ഇ.ഒ പി.ബി. നൂഹ് അധ്യക്ഷനായ നാലംഗ സമിതിയാണ് കേരളത്തിലെ നിരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.
ഈ സമിതികളുടെ തീരുമാനങ്ങളിൽ പരാതിയുള്ളവർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അധ്യക്ഷനായ അപ്ലറ്റ് കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.
English Summary
The Election Commission has tightened its grip on digital campaigning for the upcoming Assembly elections in Kerala. Candidates are now required to obtain pre-certification from the Media Certification and Monitoring Committee (MCMC) for any advertisements or promotional content posted on social media and websites. All official social media handles must be disclosed in the nomination affidavit.









