സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന്
സീറ്റ് വിഭജന ചർച്ചകളിൽ വിട്ടുവീഴ്ചയ്ക്കൊരുങ്ങി കേരള കോൺഗ്രസ്. ഇടുക്കിയും ഏറ്റുമാനൂർ മണ്ഡലങ്ങളും കോൺഗ്രസിന് വിട്ടുനൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. പകരം സീറ്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ എട്ട് സീറ്റുകളിലാവും കേരള കോൺഗ്രസ് ഇത്തവണ മത്സരിക്കുക.
ഇന്നലെ രാത്രി ആലുവയിൽ നടന്ന നിർണായക ചർച്ചകളിലും 10 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന കേരള കോൺഗ്രസ് നേതൃത്വം ഇന്ന് നിലപാട് മാറ്റുകയായിരുന്നു. മുന്നണി ധാരണയുടെ ഭാഗമായി വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് വ്യക്തമാക്കി.
അതേസമയം സീറ്റുകൾ വിട്ടുനൽകുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത ശക്തമായിരിക്കുകയാണ്. ചില നേതാക്കൾ ഈ തീരുമാനത്തിനെതിരെ അസന്തോഷം പ്രകടിപ്പിക്കുന്നതായാണ് വിവരം.
ഇടുക്കി മണ്ഡലത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യു.ഡി.എഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി എന്നിവരാണ് കോൺഗ്രസിന്റെ പരിഗണനയിൽ ഉള്ളത്.
തൊടുപുഴ മണ്ഡലത്തിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ അവസാന നിമിഷംവരെ അനിശ്ചിതത്വം തുടരുകയാണ്. ഏറ്റുമാനൂരിൽ നാട്ടകം സുരേഷ്, ജി. ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് കോൺഗ്രസിന്റെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
നാളെ കോട്ടയത്ത് ചേരുന്ന യോഗത്തിനുശേഷം കേരള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
English Summary
Kerala Congress has agreed to compromise in the seat-sharing talks within the UDF. The party has decided to give the Idukki and Ettumanoor constituencies to the Congress. Though Kerala Congress had demanded alternative seats, Congress is unlikely to offer replacements, resulting in Kerala Congress contesting only eight seats. Party chairman P.J. Joseph said compromises were necessary as part of the alliance understanding. However, the decision has triggered internal dissent within the party. Meanwhile, Congress is considering several leaders for the Idukki and Ettumanoor constituencies.









