ഫോളിക് ആസിഡിന് പകരം ഗർഭിണിക്ക് നൽകിയത് ക്യാൻസർ രോഗികൾക്ക് നൽകുന്ന ഫോളിട്രാക്സ്; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
തൊടുപുഴ: ഗര്‍ഭിണിയായ യുവതിക്ക് ഫോളിക് ആസിഡ് ഗുളികയ്ക്ക് പകരം കാന്‍സറിന് ഉപയോഗിക്കുന്ന മരുന്ന് നല്‍കിയെന്ന ഗുരുതര പരാതിയുമായി കുടുംബം രംഗത്ത്. ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കമ്പംമെട്ട് സ്വദേശിയായ യുവതിയെ ഗര്‍ഭകാല അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നെടുംകണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ആശുപത്രിയില്‍ നിന്നാണ് മരുന്നുകള്‍ നല്‍കിയതെന്ന് കുടുംബം പറയുന്നു.
വീട്ടിലെത്തിയ ശേഷം ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഫോളിക് ആസിഡ് ടാബ്ലറ്റിന് പകരം ഫോളിട്രാക്‌സ് 5 എംജി എന്ന മരുന്ന് നല്‍കിയതായി കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നാണ് ഫോളിട്രാക്‌സ്.
ഇത്തരം മരുന്ന് ഗര്‍ഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന ആശങ്കയുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കാന്‍ കുടുംബം ഒരുങ്ങുകയാണ്.
അതേസമയം, ഗുളിക നല്‍കാന്‍ എടുത്തപ്പോള്‍ തന്നെ പിഴവ് മനസിലായെന്നും തുടര്‍ന്ന് മരുന്ന് മാറ്റി നല്‍കിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആശുപത്രിയുടെ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
English Summary
A family in Idukki has alleged that a pregnant woman was mistakenly given a cancer medication instead of folic acid tablets at a private hospital in Nedumkandam. The woman, a native of Kambammettu, was admitted to Nedumkandam Medical Trust Hospital due to pregnancy-related discomfort.









