വരുന്നു, കോഴിക്കോട്ട് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി
കോഴിക്കോട്: വിദേശരാജ്യങ്ങളിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പോകാതെ കുറഞ്ഞ ചെലവിൽ അവയവമാറ്റ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദ്യ സർക്കാർ അവയവ–ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു.
കോഴിക്കോട് ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് രാജ്യത്തെ തന്നെ ആദ്യ സമഗ്ര അവയവമാറ്റ സർക്കാർ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ട് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കിഫ്ബി ഫണ്ടിൽ നിന്ന് 617 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചികിത്സ, അദ്ധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഒരേ കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അവയവങ്ങൾക്കുണ്ടാകുന്ന ഗുരുതര രോഗങ്ങൾ മുതൽ അവയവമാറ്റ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണ സൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കുക. രണ്ട് ഘട്ടങ്ങളിലായാണ് ആശുപത്രി നിർമാണം.
ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയും മെഡിക്കൽ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
എട്ട് നിലകളിലായി 500ലധികം കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നത്.
ആദ്യഘട്ടത്തിൽ 350 കിടക്കകളും ഐ.സി.യു, എച്ച്.ഡി.യു, ഡയാലിസിസ് സെന്റർ, 10 ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയും പ്രവർത്തനക്ഷമമാകും.
14 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും വിവിധ ഡിവിഷനുകളും ഉൾപ്പെടുന്ന ആശുപത്രി, ട്രാൻസ്‌പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ സ്ഥാപനമായും പ്രവർത്തിക്കും.
31 അക്കാദമിക് കോഴ്സുകൾ ആരംഭിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ മുതൽ കോടികൾ വരെ ചെലവാകുന്ന അവയവമാറ്റ ചികിത്സ, ഈ സർക്കാർ സ്ഥാപനത്തിലൂടെ നിലവിലുള്ള ചെലവിന്റെ ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിയമസങ്കീർണതകളും സൗകര്യക്കുറവും കാരണം അന്യസംസ്ഥാന ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. ശസ്ത്രക്രിയകൾ വേഗത്തിൽ നടത്താൻ കഴിയുന്നതിനാൽ ദീർഘകാല കാത്തിരിപ്പും കുറയും.
ചികിത്സ കഴിഞ്ഞവർക്ക് ആവശ്യമായ മരുന്നുകളും വിലക്കുറവിൽ ലഭ്യമാക്കാനും സംവിധാനം ഒരുക്കും.
ഒരു വർഷം ആശുപത്രിയിൽ നടത്താനാകുന്ന ശസ്ത്രക്രിയകൾ (ലക്ഷ്യം):
കോർണിയ ട്രാൻസ്‌പ്ലാന്റ് – 1,100
വൃക്ക ട്രാൻസ്‌പ്ലാന്റ് – 520
കരൾ ട്രാൻസ്‌പ്ലാന്റ് – 320
ആന്ത്ര ട്രാൻസ്‌പ്ലാന്റ് – 15
പാൻക്രിയാസ് ട്രാൻസ്‌പ്ലാന്റ് – 15
ഹൃദയ ട്രാൻസ്‌പ്ലാന്റ് – 50
ശ്വാസകോശ ട്രാൻസ്‌പ്ലാന്റ് – 40
ബോൺമാരോ ട്രാൻസ്‌പ്ലാന്റ് – 120
സോഫ്റ്റ് ടിഷ്യു / വിരൽ / കൈ / എല്ല് / മുഖം ട്രാൻസ്‌പ്ലാന്റ് – 300
English Summary
Kerala Chief Minister Pinarayi Vijayan laid the foundation stone for the state’s first government-run Organ and Tissue Transplant Institute in Kozhikode. Built with KIIFB funding of ₹617 crore, the hospital will provide comprehensive and affordable transplant treatment, training and research facilities, significantly reducing the cost of organ transplant surgeries and dependence on private or out-of-state hospitals.
kozhikode-government-organ-transplant-institute-foundation-stone-laid
Kozhikode, organ transplant hospital, Kerala health project, government hospital, Pinarayi Vijayan, KIIFB project, organ and tissue transplant institute, medical infrastructure, transplant surgery, Kerala healthcare









