9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒൻപത് വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ ആശുപത്രി അധികൃതർ ഔദ്യോഗികമായി സമ്മതിച്ചു.
അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയ നോട്ടീസിലാണ് ചികിത്സാപിഴവ് നടന്നുവെന്ന് ആശുപത്രി ഭരണകൂടം തുറന്നുപറഞ്ഞിരിക്കുന്നത്.
സർക്കാർ നിയോഗിച്ച പ്രത്യേക വിദഗ്ധ അന്വേഷണ സംഘം ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണം നിലച്ചുവെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് സമിതി വീണ്ടും സജീവമായത്.
കഴിഞ്ഞ സെപ്റ്റംബർ 24-നാണ് പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിന്റെ മകൾ വിനോദിനിക്ക് കളിക്കുന്നതിനിടെ വീണ് വലതുകൈക്ക് പരിക്കേറ്റത്.
ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ കൈക്ക് പ്ലാസ്റ്റർ ഇട്ട് വിട്ടുവെങ്കിലും പിന്നീട് കുട്ടിക്ക് ശക്തമായ വേദനയും നീർക്കെട്ടും അനുഭവപ്പെട്ടു.
വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ പ്രശ്നം ഗൗരവമായി എടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കൈയുടെ നിറം മാറുകയും നില ഗുരുതരമാകുകയും ചെയ്തതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എന്നാൽ അണുബാധ അതിരൂക്ഷമായതിനാൽ അവിടെ വെച്ചാണ് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നത്.
നേരത്തെ ആശുപത്രി അധികൃതർക്കോ ഡോക്ടർമാർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ).
എന്നാൽ സർക്കാർ നിയോഗിച്ച പ്രത്യേക മെഡിക്കൽ സമിതി നടത്തിയ പ്രാഥമിക പരിശോധനയിൽ, മുറിവ് ശരിയായി രേഖപ്പെടുത്തുന്നതിലും ആവശ്യമായ ആന്റിബയോട്ടിക് നൽകുന്നതിലും ഗുരുതര വീഴ്ച ഉണ്ടായതായി മെഡിക്കൽ രേഖകൾ സൂചിപ്പിക്കുന്നുവെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ജൂനിയർ കൺസൾട്ടന്റ് ഡോ. സർഫറാസ്, ജൂനിയർ റെസിഡന്റ് ഡോ. മുസ്തഫ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് സൂചന.
English Summary
A major development has emerged in the case of a nine-year-old girl whose right arm was amputated following treatment at Palakkad District Hospital. Hospital authorities have officially admitted to medical negligence in a notice issued to the child’s family. A government-appointed expert medical panel will record the family’s statement today. Medical records reportedly indicate serious lapses in wound documentation and antibiotic administration. Two doctors have already been suspended in connection with the incident.
palakkad-district-hospital-medical-negligence-girl-arm-amputation
Palakkad, Medical Negligence, District Hospital, Child Treatment Case, Kerala Health News, Hospital Lapse, Government Probe









