6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 4 പോലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് 6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
കുറുപ്പംപടി സ്റ്റേഷനിലെ റൈറ്ററായ ഗ്രേഡ് എസ്.ഐ അബ്ദുൾ റൗഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീക്ക്, സഞ്ജു ജോസഫ്, സക്കീർ എന്നിവർക്കെതിരെയാണ് നടപടി.
രഹസ്യാന്വേഷണ വിഭാഗം ഇവർ പണം കൈപ്പറ്റിയതായി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ആലുവ റൂറൽ എസ്.പി എം. ഹേമലത സസ്‌പെൻഷൻ ഉത്തരവിടുകയായിരുന്നു.
ഗുജറാത്ത് സ്വദേശിയെ വെർച്വൽ അറസ്റ്റിന് വിധേയനാക്കിയ സൈബർ തട്ടിപ്പ് കേസിൽ പുല്ലുവഴി സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കാൻ ഈ മാസം നാലിനാണ് ഗുജറാത്ത് പൊലീസിന്റെ നാലംഗ സംഘം എത്തിയത്.
കുറുപ്പംപടി പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച തന്നെ യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തു. സുഹൃത്ത് പരിചയപ്പെടുത്തിയ ഒരാൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുക മാത്രമാണ് ചെയ്തതെന്ന് യുവാവ് മൊഴി നൽകി. ഇതിന് 5000 രൂപയും വാങ്ങിയെന്നും സമ്മതിച്ചു.
തുടർന്ന് യുവാവിന്റെ സുഹൃത്തിനെ കണ്ടെത്തിയ കുറുപ്പംപടി സ്റ്റേഷനിലെ പൊലീസുകാർ, ഇരുവരും കേസിൽ പ്രതികളാണെന്നും എട്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ബന്ധുക്കൾ ഇടപെട്ടതോടെ 6.60 ലക്ഷം രൂപ നൽകാൻ ധാരണയായി. ഇതനുസരിച്ച് യുവാക്കൾ 3.30 ലക്ഷം രൂപ വീതം പൊലീസുകാർക്ക് കൈമാറി.
ഇതിൽ 60,000 രൂപ ഗുജറാത്ത് പൊലീസുകാർക്ക് കൈമാറിയ ശേഷം ശേഷിക്കുന്ന ആറു ലക്ഷം രൂപ നാല് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ പങ്കുവച്ചുവെന്നതാണ് ഗുരുതര ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
English Summary
Four police officers from Kuruppampady police station in Ernakulam district have been suspended for allegedly extorting ₹6.6 lakh from youths by threatening arrest in a cyber fraud case. Acting on an intelligence report, the Aluva Rural SP ordered the suspension. The officers are accused of collecting money in coordination with a Gujarat police team and sharing most of the amount among themselves.
kerala-police-suspension-cyber-fraud-extortion-kuruppampady
Kerala Police, Cyber fraud, Police suspension, Kuruppampady, Ernakulam news, Extortion case, Gujarat Police, Crime news









