ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും പക്ഷിപ്പനി (Avian Influenza) സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് കർഷകരും പൊതുജനങ്ങളും.
ജില്ലയിലെ നാല് പ്രധാന പഞ്ചായത്തുകളിലാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും ഉന്നതതല യോഗം ചേർന്ന് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി.
അമ്പലപ്പുഴയും കരുവാറ്റയും പള്ളിപ്പാടും ഭീതിയിൽ: കാടകളിലും താറാവുകളിലും രോഗബാധ സ്ഥിരീകരിച്ചു
ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ 11-ാം വാർഡിൽ കാടകളിലാണ് രോഗം കണ്ടെത്തിയത്.
അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ 6-ാം വാർഡിൽ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചു.
കരുവാറ്റ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലും പള്ളിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിലും താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് വ്യക്തമായത്.
നേരത്തെ 9 പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചിരുന്നിടത്താണ് ഇപ്പോൾ പുതിയ മേഖലകളിലേക്കും പടരുന്നത്.
ഇന്ന് മുതൽ കൂട്ട കള്ളിങ്ങ്: 13,785 വളർത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കാൻ കർശന ഉത്തരവ്
രോഗം സ്ഥിരീകരിച്ച പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊന്നൊടുക്കുന്ന ‘കള്ളിങ്ങ്’ പ്രക്രിയ ഇന്ന് മുതൽ ആരംഭിക്കും.
അമ്പലപ്പുഴ നോർത്ത്, സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലായി ആകെ 13,785 പക്ഷികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കുക.
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാനും മറ്റ് ഫാമുകളിലേക്ക് വ്യാപിക്കുന്നത് തടയാനുമാണ് ഈ അടിയന്തര നടപടി.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പി.പി.ഇ കിറ്റുകൾ ധരിച്ച പ്രത്യേക സംഘങ്ങളാണ് കള്ളിങ്ങിന് നേതൃത്വം നൽകുന്നത്.
ആദ്യം ഒന്ന്, പിന്നെ നാല്; വാടക്കനാലിൽ നിന്ന് പെരുമ്പാമ്പുകളെ പിടികൂടി
പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരോധനം: ഇറച്ചി, മുട്ട, വളം എന്നിവയുടെ വിപണനത്തിന് ഒരാഴ്ചത്തേക്ക് വിലക്ക്
രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ അതീവ ജാഗ്രത നിർദ്ദേശം (Surveillance Zone) പുറപ്പെടുവിച്ചു.
ഈ പരിധിയിലുള്ള സ്ഥലങ്ങളിൽ കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി, മുട്ട, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിനും കടത്തുന്നതിനും ഒരാഴ്ചത്തേക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പക്ഷികളുടെ കാഷ്ഠം വളമായി ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
English Summary:
The Alappuzha district administration has intensified its battle against bird flu after the virus was confirmed in four more panchayats: Ambalappuzha North, Ambalappuzha South, Karuvatta, and Pallippad. The outbreak has affected quails, chickens, and ducks across various wards.
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം വരുന്നു









