പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു
പുണെ: ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളുടെ ശക്തമായ വക്താവുമായ പ്രഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു.
ബുധനാഴ്ച രാത്രി പുണെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥ ഗാഡ്ഗിൽ മരണവിവരം സ്ഥിരീകരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് നാലിന് പുണെയിൽ നടക്കും.
പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി പ്രാധാന്യം ദേശീയതലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു പ്രഫ. മാധവ് ഗാഡ്ഗിൽ.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി അവസ്ഥ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
2011ൽ സമർപ്പിച്ച ഈ റിപ്പോർട്ട് പിന്നീട് ‘ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്’ എന്ന പേരിലാണ് അറിയപ്പെട്ടത്.
129,037 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പശ്ചിമഘട്ടത്തിന്റെ ഏകദേശം മുക്കാൽ ഭാഗവും പരിസ്ഥിതി ലോല പ്രദേശമായി (ESZ) പ്രഖ്യാപിക്കണമെന്ന ശുപാർശ റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു.
പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതി മേഖലകളായി തിരിച്ചാണ് പരിഹാര നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ഖനനം, വലിയ നിർമാണ പ്രവർത്തനങ്ങൾ, പാറപൊട്ടിക്കൽ, മണ്ണെടുക്കൽ എന്നിവ ചില മേഖലകളിൽ പൂർണമായും നിരോധിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു
എന്നാൽ ഈ ശുപാർശകൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു. ശക്തമായ എതിർപ്പിനെ തുടർന്ന് റിപ്പോർട്ടിലെ നിർദേശങ്ങൾ പൂർണമായി നടപ്പാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
എന്നാൽ 2018ലെ കേരള പ്രളയവും തുടർന്ന് ഉണ്ടായ തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളും കഴിഞ്ഞപ്പോൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു.
വയനാട്ടിൽ 2024ൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നിൽ ക്വാറികളുടെ നിരന്തര പ്രവർത്തനങ്ങളും പാറപൊട്ടിക്കലും കാരണമാണെന്ന് പ്രഫ. ഗാഡ്ഗിൽ തുറന്നടിച്ചു.
കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും ഗുരുതര ദുരന്തങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
പരിസ്ഥിതി സംരക്ഷണ മേഖലയിലെ അതുല്യ സംഭാവനകൾക്ക് ഐക്യരാഷ്ട്ര സംഘടന നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം 2024ൽ അദ്ദേഹത്തിന് ലഭിച്ചു.
ഇതിന് പുറമേ രാജ്യം പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. പ്രകൃതിയോടുള്ള ഉത്തരവാദിത്തവും ശാസ്ത്രീയ സമീപനവും മുന്നോട്ട് വെച്ച ഒരു മഹാനായ പരിസ്ഥിതി ചിന്തകന്റെ വിടവാങ്ങലാണ് പ്രഫ. മാധവ് ഗാഡ്ഗിലിന്റെ അന്ത്യം.









