വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ നിർണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ വീഴ്ച മൂലം കൊല്ലം പന്മന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വേണു (48) മരിച്ചതായി അന്വേഷണ റിപ്പോർട്ട്.
സിഎച്ച്സി തലത്തിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അടിയന്തര ചികിത്സ നൽകുന്നതിൽ ജില്ലാ ആശുപത്രിക്കും മെഡിക്കൽ കോളേജിനും പിഴവുണ്ടായെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
നവംബർ 5 ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വേണു മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതായും, ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ദിവസങ്ങളോളം ആഞ്ചിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള നിർണായക ഇടപെടലുകൾ നടന്നില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി.
മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വേണു തന്റെ സുഹൃത്തിനയച്ച ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
ആശുപത്രിയിലെ അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ വേണു, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയായിരിക്കുമെന്നും ആ ഓഡിയോ പുറത്ത് വിടണമെന്നും സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു.
രോഗികളെ മനുഷ്യരായി പോലും കാണുന്നില്ലെന്ന രൂക്ഷവിമർശനവും സന്ദേശത്തിലുണ്ടായിരുന്നു.
ഹൃദ്രോഗിയായ വേണു ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സയിൽ. ആരോഗ്യനില മോശമായതോടെ അടിയന്തരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തണമെന്ന നിർദേശത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
എന്നാൽ ആശുപത്രിയിലെത്തിയ ശേഷം ആറു ദിവസത്തോളം ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ചികിത്സാ പിഴവ് നിഷേധിച്ചു.
വേദന ആരംഭിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് വേണുവിനെ ആശുപത്രിയിലെത്തിച്ചതെന്നും, ആ സമയപരിധി കഴിഞ്ഞതിനാൽ പ്രാഥമിക ആഞ്ചിയോപ്ലാസ്റ്റി നടത്താൻ സാധിച്ചില്ലെന്നും കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് വിശദീകരിച്ചു.
ഹൃദയാഘാതം സ്ഥിരീകരിച്ചെന്നും, പ്രോട്ടോക്കോൾ അനുസരിച്ചുള്ള മരുന്ന് ചികിത്സ നൽകിയെന്നും അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായതായും ഡോക്ടർ വ്യക്തമാക്കി. ഏറ്റവും മികച്ച ചികിത്സയാണ് നൽകിയതെന്നുമാണ് ആശുപത്രിയുടെ നിലപാട്.
ഇതിനിടെ, മെഡിക്കൽ കോളേജ് ആശുപത്രികളിലെ തിരക്ക് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്ന് പ്രതികരിച്ചിരുന്നു.
മെഡിക്കൽ കോളേജുകളുടെ ശേഷിയേക്കാൾ കൂടുതലായി രോഗികൾ എത്തുന്നുണ്ടെങ്കിലും ഒരാളെയും തിരിച്ചയക്കുന്നില്ലെന്നും, കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ബെഡ് ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രമേ റഫർ ചെയ്യാവൂ എന്നും, റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.
ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടും ആശുപത്രി ജീവനക്കാർക്കെതിരെ നടപടി ശുപാർശ ചെയ്തിട്ടില്ലെന്നതാണ് അന്വേഷണ റിപ്പോർട്ടിലെ മറ്റൊരു നിർണായക വശം. ഇത് ആരോഗ്യ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
English Summary
An inquiry report has found serious medical lapses in the death of Venu (48), a heart patient from Kollam, who died while undergoing treatment at Thiruvananthapuram Medical College Hospital. The report points to failures at multiple levels, from the community health centre to the medical college, including delays in emergency care. Despite identifying these lapses, the report does not recommend action against hospital staff. The hospital authorities deny negligence, stating that the patient arrived too late for primary angioplasty and was treated as per protocol.
thiruvananthapuram-medical-college-treatment-lapse-venu-death-report
Thiruvananthapuram Medical College, medical negligence, treatment lapse, heart patient death, Kerala health system, hospital inquiry, Venu Kollam









