കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
1956 ഏപ്രിൽ 4-ന് തലശേരിക്കടുത്ത പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ, മലയാള സിനിമയിലെ നർമ്മത്തിന് പുതുമയുള്ള ദിശ നൽകിയ കലാകാരനാണ്.
സാധാരണക്കാരന്റെ ജീവിതസമസ്യകളും സാമൂഹിക യാഥാർഥ്യങ്ങളും തന്റെ സിനിമകളിലൂടെ അദ്ദേഹം ലളിതമായും ഹൃദയസ്പർശിയായും അവതരിപ്പിച്ചു.
കതിരൂർ ഗവൺമെന്റ് സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി.
അവിടെ പഠിക്കുമ്പോൾ പ്രശസ്ത നടൻ രജനികാന്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. അഭിനേതാവായി, തിരക്കഥാകൃത്തായി, സംവിധായകനായി മലയാള സിനിമയ്ക്ക് അനേകം ശ്രദ്ധേയ സംഭാവനകൾ നൽകാൻ ശ്രീനിവാസന് കഴിഞ്ഞു.
1977-ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാലോകത്തേക്ക് കടന്നുവന്നത്.
പിന്നീട് 1984-ൽ പുറത്തിറങ്ങിയ ഓടരുത് അമ്മാവാ ആളറിയാം എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ വ്യക്തമായ സാന്നിധ്യം അദ്ദേഹം പ്രഖ്യാപിച്ചു.
സാമൂഹിക അസമത്വങ്ങൾ, സാധാരണക്കാരന്റെ വേദനകൾ, ഭരണകൂട വീഴ്ചകൾ എന്നിവയെ നർമ്മത്തിന്റെ മധുരവും ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയും ചേർത്ത് അവതരിപ്പിക്കുന്ന തിരക്കഥകളാണ് ശ്രീനിവാസനെ വ്യത്യസ്തനാക്കിയത്.
അദ്ദേഹത്തിന്റെ രചനകൾ മലയാളികൾക്ക് ചിരിയോടൊപ്പം ചിന്തിക്കാനുള്ള പുതിയ അനുഭവങ്ങളും സമ്മാനിച്ചു.
ആക്ഷേപഹാസ്യത്തിന്റെ ശക്തമായ സാധ്യതകൾ ഉപയോഗിച്ചിരുന്നുവെങ്കിലും, ശ്രീനിവാസന്റെ സിനിമകളിൽ നിസ്സഹായരായ മനുഷ്യരുടെ ജീവിതവും അവരുടെ അകത്തള വേദനകളും അതീവ സൂക്ഷ്മതയോടെ അവതരിപ്പിക്കപ്പെട്ടിരുന്നു.
ചിരിപ്പിക്കുന്ന സംഭാഷണങ്ങൾക്ക് പിന്നിൽ സാമൂഹിക യാഥാർഥ്യങ്ങളുടെ കഠിനസത്യം ഒളിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ സിനിമാഭാഷ.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കിയന്ത്രവും മലയാള സിനിമയിൽ വേറിട്ട കൃതികളാണ്.
ഈ ചിത്രങ്ങൾ സംസ്ഥാനത്തെയും ദേശീയതലത്തിലെയും ചലച്ചിത്ര പുരസ്കാരങ്ങൾ നേടി, അദ്ദേഹത്തിന്റെ കലാസാമർത്ഥ്യത്തിനുള്ള ഔദ്യോഗിക അംഗീകാരമായി മാറി.









