ന്യൂസ് ഡസ്ക്ക് : അഞ്ച് നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തിയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വലിയ മുന്നൊരുക്കങ്ങൾക്ക് ശേഷം ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ബൃഹത്തായ നടപടി ക്രമങ്ങളാണ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാം ഒഴിവാക്കിയാൽ ബാക്കി തിരഞ്ഞെടുപ്പ് നടക്കുന്നതെല്ലാം ഇന്ത്യയുടെ ഹൃദയഭൂമിയിലാണ്. ഹിന്ദി ബൽറ്റെന്ന് വിളിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാൻ,ഛത്തീസ്ഗഢ് , മധ്യപ്രദേശ് തുടങ്ങിയവ കൂടാതെ തെലങ്കാന കൂടി പുതിയ സർക്കാരിനെ കണ്ടെത്താനുള്ള വോട്ടെടുപ്പിലേയ്ക്ക് കടന്നിരിക്കുന്നു. പക്ഷെ കഴിഞ്ഞ നാല് വർഷമായി സ്വതന്ത്രമായ സർക്കാർ ഇല്ലാത്ത ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ. സുരക്ഷയുടെ കാര്യത്തിൽ തന്ത്രപ്രധാനമായ ജമ്മുവിലും കാശ്മീരിലുമാണ് നാല് വർഷമായി തിരഞ്ഞടുക്കപ്പെട്ട സർക്കാരില്ലാത്തത്. ജമ്മുകാശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കിയതിന് ശേഷം സംസ്ഥാനത്ത് ആകെ നടന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രമാണ്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയാണ് തിരഞ്ഞെടുപ്പ് നടക്കാത്തത് ചൂണ്ടികാട്ടി രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനത്തെ ജനങ്ങളെ പോലെ കശ്മീരിലെ ജനങ്ങൾക്കും സമ്മതിദാന അവകാശം നിർവഹിക്കാനുള്ള അവകാശമില്ലേ എന്ന് ഒമർ അബ്ദുള്ള ചോദിക്കുന്നു. ജനാധിപത്യ അവകാശങ്ങൾ നിറവേറ്റാൻ തെരുവിലിറങ്ങി സമരം ചെയ്യേണ്ട അവസ്ഥയാണെന്നും മുൻ മുഖ്യമന്ത്രി വിമർശിക്കുന്നു.
ലഡാക് ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി കനത്ത തോൽവി നേരിട്ടിരുന്നു.ബിജെപിയുടെ തോൽവി ഭയമാണ് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വൈകുന്നതെന്നും പ്രതിപക്ഷപാർട്ടികൾ വിമർശിക്കുന്നു. ജമ്മു – കശ്മീർ മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നിരവധി ഘടകങ്ങൾ പരിശോധിക്കണെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതേ നിലപാട് അല്ല കമ്മീഷനും കേന്ദ്ര സർക്കാരും സുപ്രീംകോടതിയിൽ എടുത്തത്.
ആർട്ടിക്കിൾ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്തതിനു ശേഷം കശ്മീർ താഴ്വര ശാന്തമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും വാദം. ജമ്മു കശ്മീരില്‍ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്രം സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു.
2018 ൽ അധികാരത്തിൽ വന്ന മെഹ്ബൂബ മുഫ്‌തി നേതൃത്വം നൽകിയ പിഡിപി-ബിജെപി സർക്കാരാണ് അവസാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ.2 വർഷവും 77 ദിവസവും മാത്രം ആയുസുണ്ടായിരുന്ന ഈ സർക്കാരിനെ പിരിച്ചുവിട്ടാണ് 2019 ഓഗസ്റ്റ് 6ന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നത്. തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ ഭരണമാണ് കാശ്മീരിൽ.
Read Also :ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടു