ഫിലിപ്പിന്‍സിൽ ശക്തമായ ഭൂകമ്പം: 27 പേർ മരിച്ചു- 120 പേർക്ക് പരിക്ക്
മനില: ഫിലിപ്പിന്‍സിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 27 പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയതാണ് ഈ ഭൂകമ്പം. ഏകദേശം 90,000 ആളുകൾ വസിക്കുന്ന തീരദേശ നഗരം ബോഗോയിൽ നിന്ന് 17 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) സ്ഥിരീകരിച്ചു.
മരണസംഖ്യ ഉയരാൻ സാധ്യത
പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങി പലിടങ്ങളിലും വ്യാപകമായ നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബോഗോയിൽ മാത്രം കുറഞ്ഞത് 14 മരണങ്ങൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി.
ഒരു മലയോര ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി കുടിലുകൾ മണ്ണിനടിയിലായി, ഇതുമൂലം കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുകയാണ്.
പൊതുസൗകര്യങ്ങൾക്കും ആരാധനാലയങ്ങൾക്കും കേടുപാടുകൾ
വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, പൊതുസൗകര്യങ്ങൾ തുടങ്ങി നിരവധി ഇടങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ദാൻബന്തയാനിലെ ഒരു കത്തോലിക്കാ പള്ളി ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
നാശനഷ്ടങ്ങളുടെ വ്യാപ്തി ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് സെബു ഗവർണർ പമേല ബാരിക്വാട്രോ വ്യക്തമാക്കി. ‘നാം കരുതുന്നതിലും മോശമായിരിക്കാം സ്ഥിതി* എന്ന് അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ഭൂകമ്പത്തെ തുടർന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി തുടക്കത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. എന്നാൽ പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തിയതോടെ മുന്നറിയിപ്പ് പിന്‍വലിച്ചു.
ദുരന്തങ്ങൾക്ക് പതിവുള്ള മേഖല
ഫിലിപ്പീൻസ് സ്ഥിതി ചെയ്യുന്നത് പസഫിക്കിലെ ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ്. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ എന്നിവ പതിവായി ഉണ്ടാകുന്ന പ്രദേശമാണിത്.
കൂടാതെ, രാജ്യത്ത് ഓരോ വർഷവും ശരാശരി 20-ഓളം ചുഴലിക്കാറ്റുകളും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും അനുഭവപ്പെടുന്നു.









