സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയാണ് സി പി രാധാകൃഷ്ണന്‍.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തുന്നത്.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും സത്യപതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
രാജ്യസഭ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഉപരാഷ്ട്രപതി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്.
452 വോട്ട് നേടിയാണ് സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വിജയിച്ചത്. 767 പാർലമെന്റംഗങ്ങൾ ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ആണ് ലഭിച്ചത്.
തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു അദ്ദേഹം. കയർ ബോർഡ് മുൻ ചെയർമാനാണ്.
ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. കൂടാതെ തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു.
ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവ് വന്നത്.
ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദം രാജിവച്ചത്.
Summary: C.P. Radhakrishnan was sworn in as the 15th Vice President of India. The oath of office was administered by President Droupadi Murmu at Rashtrapati Bhavan in a ceremony held at 10 AM.