കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു
കൊച്ചി: നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയെയും കാമുകനെയും പോലീസ് പിടികൂടി. അമ്മയെ 37കാരിയായ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോൺ തോമസി(41)നെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്.
കാമുകനിൽ നിന്നും ജനിച്ച കുഞ്ഞിനെ പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. തുടർന്ന് മുപ്പത്തടത്തെ ഒരു വീട്ടിൽ നിന്നാണ് കളമശേരി പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 26ന് ആണ് യുവതിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി അന്ന് തന്നെ പ്രസവിക്കുകയും ചെയ്തു. എന്നാൽ മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.
യുവതി കുഞ്ഞിനെ അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ മുപ്പതടത്തെ ഒരു വീട്ടിൽ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ കളമശേരി പൊലീസ് അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റു രണ്ടു കുട്ടികൾ കൂടിയുണ്ട്. യുവാവിനെ റിമാൻഡ് ചെയ്തു.
നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു
അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽപ്പന നടത്തിയതായി പരാതി. അസമിലെ ശിവസാഗർ സിവിൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 22കാരിയായ അവിവാഹിതയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും മുത്തശ്ശിയേയും ആശാവർക്കറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജൂൺ 23നാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്.
കുഞ്ഞിനെ വിൽക്കാനുള്ള സാധ്യതയുണ്ടെന്ന് ശിശുക്ഷേമ സമിതിക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് സമിതി പ്രവർത്തകർ ഇവരോട് കുഞ്ഞിനെ വിൽക്കരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു.
എന്നാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിനു മുൻപേ തന്നെ ഇവർ കുഞ്ഞിനെ വിറ്റു. കഴിഞ്ഞ ദിവസമാണ് ഇതിനെപറ്റി അധികൃതർക്ക് വിവരം ലഭിച്ചത്. ഇതേത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
രഹസ്യമായിട്ടായിരുന്നു കുഞ്ഞിന്റെ വിൽപ്പന നടത്തിയത്. നവജാതശിശുവിനെ കാണാതായിട്ടും ആശുപത്രി അധികൃതർ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞതും സംശയത്തിനു വഴിവച്ചിട്ടുണ്ട്.
കുട്ടിയുടെ അമ്മയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോയെന്നും അച്ഛനെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. സംഭവമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
എന്നാൽ കുഞ്ഞിനെ വാങ്ങിയവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല, അതേസമയം നിയമപരമായ ദത്തെടുക്കലല്ല നടന്നത്, അതുകൊണ്ടുതന്നെ ഇതിൽ ഏതെങ്കിലും റാക്കറ്റുകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Summary: Police have arrested a 37-year-old woman and her 41-year-old partner, John Thomas, in connection with the abandonment of a newborn baby. The woman is listed as the first accused and her male companion as the second accused in the case.









