ഗോവിന്ദച്ചാമിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി
കണ്ണൂർ: ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിക്കെതിരെ കൂടുതൽ വകുപ്പ് ചുമത്തി പൊലീസ്. പൊതുമുതൽ നശിപ്പിച്ചതിന് PDPP 3(1) R/W 21 എന്ന ഗുരുതര വകുപ്പാണ് ചുമത്തിയത്.
സെന്റർ ജയിലിലെ അതീവ സുരക്ഷാ സംവിധാനം ആസൂത്രിതമായി തകർത്തുവെന്നതാണ് ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത് കുറ്റം. നേരത്തെ BNS 225(B) വകുപ്പ് മാത്രമാണ് ചുമത്തിയിരുന്നത്.
അതേസമയം ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജി നൽകിയ പ്രാഥമിക റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നത്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.
കൂടാതെ ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
അതിനിടെ ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയ ജയിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
അബ്ദുൽ സത്താർ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതു വഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളാണ് അബ്ദുൾ സത്താർ മാധ്യമങ്ങളോട് പങ്കുവച്ചത്.
ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ജൂലൈ 25 ന് പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദചാമി ജയില്‍ ചാടുന്നത്.
ഗോവിന്ദച്ചാമി ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിലെ താഴെഭാഗത്തെ കമ്പി മുറിച്ചു മാറ്റിയ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങി. പിന്നീട് സെല്ലിന് പുറത്തേക്കിറങ്ങിയതിന് ശേഷം മൂന്നു തവണയായി തുണി ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ എടുത്തു.
പുലര്‍ച്ചെ 1.20 കഴിയുന്നതോടെ ഗോവിന്ദചാമി പുറത്തേക്ക് ഇറങ്ങി. പിന്നീട് ജയിലിലെ പത്താം ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നു. പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം ഗോവിന്ദച്ചാമി നില്‍ക്കുന്നത് സിസിടിവിയില്‍ വ്യക്തമാണ്.
വലിയ ചുറ്റുമതില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് ഗോവിന്ദചാമി ചാടിക്കടന്നത്. എന്നാൽ ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഒന്നരമാസമായി ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ആസൂത്രണം നടത്തിവരികയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഏകദേശം 28 ദിവസത്തോളമെടുത്താണ് സെല്ലിന്റെ അഴികള്‍ മുറിച്ചു മാറ്റിയതെന്നാണ് വിവരം.
ഗോവിന്ദചാമി ജയില്‍ചാടിയ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടുന്നത്.









