ലണ്ടൻ : സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ അറുപത്തിയെട്ടാം വയസിൽ വീണ്ടും വിവാഹിതനായി.ഒരു സിറ്റിങ്ങിനായി കോടികൾ വാങ്ങിക്കുന്ന അഭിഭാഷകനെന്ന് പേരെടുത്ത ഹരീഷ് സാൽവയുടെ മൂന്നാം വിവാഹമാണിത്. ലണ്ടനിൽ നടന്ന സ്വകാര്യചടങ്ങിൽ അടുത്ത സുഹുത്തുക്കളെ സാക്ഷിനിറുത്തിയായിരുന്നു വിവാഹം. ലണ്ടൻ സ്വദേശി ട്രീനയാണ് വധു. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങിൽ അതിഥികളായി മുകേഷ് അംബാനി, നിതാ അംബാനി, ലളിത് മോദിയടക്കമുള്ളവരും പങ്കെടുത്തു. ഇന്ത്യ തേടികൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റവാളിയാണ് ലളിത് മോദി. കാമുകിയും മുൻ മോഡലുമായ ഉജ്വല റാവത്തും ഒന്നിച്ചാണ് ലളിത് മോദി ചടങ്ങിൽ പങ്കെടുത്തത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വൻ വിമർശനമാണ് ഉയരുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് പഠിക്കാനായി നിയോഗിച്ച സമിതിയംഗമാണ് അഭിഭാഷകനായ ഹരീഷ് സാൽവേ. അദേഹത്തിന്റെ വിവാഹത്തിലാണ് രാജ്യം തിരയുന്ന വിവാദ വ്യവസായി ലളിത് മോദി പങ്കെടുത്തത്. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹരീഷ് സാൽവെ നിലവിൽ ലണ്ടനിലാണ് താമസം.
പിണറായിയുടെ വക്കീൽ
ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിന്റെ കേസലടക്കം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ പ്രതീനിധീകരിച്ചിട്ടുണ്ട്.സല്‍മാന്‍ ഖാനെതിരായ അലക്ഷ്യമായി വാഹനം ഓടിച്ച കേസും കൈകാര്യം ചെയ്തത് ഹരീഷ് സാല്‍വെ ആയിരുന്നു. ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ പിണറായി വിജയന് വേണ്ടി ഹാജരാകാറുണ്ട്.സുപ്രീം കോടതിയില്‍ ആദ്യത്തെ ഡംപിംഗ് വിരുദ്ധ കേസ് വാദിച്ചതും 68 കാരനായ സാല്‍വെയാണ്.ബ്രിട്ടീഷ് രാജാവിന്റെ അഭിഭാഷക പ്രതിനിധിയായി ജനുവരിയിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹമാണിത്. മീനാക്ഷിയാണ് ആദ്യ ഭാര്യ. 38 വർഷം നീണ്ട ദാബത്യബന്ധം 2022ൽ ഇരുവരും അവസാനിപ്പിച്ചിരുന്നു. സാൽവെ പിന്നീട് കരോലിൻ ബ്രോസാർഡിയെ വിവാഹം ചെയ്‌തെങ്കിലും രണ്ടു വർഷത്തിന് ശേഷം വിവാഹമോചനം നേടി. ഈ വിവാഹത്തിന് രണ്ടു കൊല്ലം മുമ്പ് സാൽവെ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു.അതിന് ശേഷമാണ് ഇപ്പോൾ മൂന്നാം വിവാഹം നടത്തുന്നത്. 1999 മുതൽ 2002 വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായിരുന്നു ഹരീഷ് സാൽവേ. ഹരീഷ് സാൽവേയുടെ സ്വകാര്യ വിവാഹ പാർട്ടിയിൽ ഐ.പി.എൽ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും രക്ഷപ്പെട്ട ലളിത് മോദി പങ്കെടുത്തത് വിവാദമായിട്ടുണ്ട്.
വിമർശനവുമായി ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി രംഗത്ത് എത്തി. മോദി സർക്കാരിന്റെ പ്രിയപ്പെട്ട വക്കീലിന്റെ വിവാഹാഘോഷത്തിൽ പിടികിട്ടാപ്പുള്ളി പങ്കെടുത്തിരിക്കുന്നു.സത്യത്തിൽ ഇവിടെ ആര് ആരെയാണ് സംരക്ഷിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ട്വിറ്ററിൽ ഹരീഷ് സാൽവെ എന്ന പേരിലുള്ള ഹാഷ്ടാഗ് ട്രെന്റായി. നിരവധി പേരാണ് ലളിത് മോദിയെ ക്ഷണിച്ചതിനെതിരെ രംഗത്ത് എത്തിയത്. മോഡലായ ഉജ്വല റാവത്തുമൊന്നിച്ചുള്ള ലളിത് മോദിയുടെ ഫോട്ടോഷൂട്ടും പ്രചരിക്കുന്നുണ്ട്. വിവാഹആഘോഷം നടന്ന സ്വകാര്യവസതിയിലെ പടികെട്ടിൽ നിന്നുള്ള ഫോട്ടോഷൂട്ടാണ് പ്രചരിക്കുന്നത്.
രാഹുൽ വിമർശകൻ
ലളിത് മോദിയടക്കമുള്ള സാമ്പത്തിക തട്ടിപ്പുകാരെ വിമർശിച്ച് കൊണ്ടുള്ള രാഹുൽഗാന്ധിയുടെ പരാമർശത്തിനെതിരെ ഹരീഷ് സാൽവെ നേരത്തെ രംഗത്ത് എത്തിയിരുന്നു.രാഹുല്‍ ഉപയോഗിച്ച ഭാഷ അങ്ങേയറ്റം മോശമാണ്. ഒരു വ്യക്തിയോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയില്‍ പറയുന്നത് പോലെയായിരുന്നു ആ പരാമര്‍ശമെന്നും സാല്‍വെ പറഞ്ഞു. എൻഡിടിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സാൽവെയുടെ കുറ്റപ്പെടുത്തൽ.മോദി വമർശിച്ച അതേ ലളിത് മോദിയാണ് ഹരീഷ് സാൽവെയുടെ ഉറ്റ ചങ്ങാതിയായി അദേഹത്തിന്റെ വിവാഹത്തിൽ പങ്കെടുത്തത്.