കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ് സോർട്ടഡ് സെമൻ) മൃഗാശുപത്രികളിൽ ലഭ്യമാക്കും.
പശുക്കിടാങ്ങളെ കൂടുതലായി ഉത്‌പാദിപ്പിക്കാനും പാലുത്‌പാദനം കൂട്ടാനും ലക്ഷ്യമിട്ട് രാഷ്‌ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗമാണ് ഇത്.
ജില്ലയിലെ 29 മൃഗാശുപത്രികളിൽ ഇത് ലഭ്യമാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ അത്യുത്‌പാദനശേഷിയുള്ള ബീജമാണ് കുത്തിവെയ്ക്കുക്കുന്നതിനായി ഉപയോഗിക്കുന്നത്.
99 ശതമാനവും പശുക്കിടാവ് തന്നെ ജനിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തതാണ് ഇത്.
അത്യുത്‌പാദനശേഷിയുള്ള കാളകളുടെ ബീജത്തിൽനിന്ന് മൂരിക്കിടാവ് ജനിക്കാൻ സാധ്യതയുള്ള ക്രോമസോമിനെ നീക്കംചെയ്യും.
ലാബിലെ ശാസ്‌ത്രീയപ്രക്രിയയിലൂടെ മൂരിക്കിടാവിന് സാധ്യതയുള്ള വൈ-ക്രോമസോമിനെ നീക്കിയ ശേഷമാണ് ഇതിന്റെ ഉത്‌പാദനം.
പത്തുലിറ്റർ പാൽ തരുന്ന പശുക്കളിലാണ് ഈ ബീജം കുത്തിവെക്കുക. ഇതു വഴി മൂരിക്കിടാക്കൾ ജനിക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്.
ഈ രീതിയിൽ പ്രത്യുത്‌പാദനം നടത്തി ജനിക്കുന്ന പശുക്കളിൽനിന്ന് ഒരു ദിവസം 40 ലിറ്റർ പാൽ വരെ കിട്ടുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു.
രാജ്യത്തെ ഭാരതീയ അഗ്രോ ഇൻഡസ്‌ട്രിയൽ ഫൗണ്ടേഷൻ (ബൈഫ്) എന്ന ഏജൻസിമുഖേന കേരള ലൈവ്‌സ്‌റ്റോക്ക് ഡിവലപ്‌മെന്റ് ബോർഡാണ് ബീജം എത്തിക്കുന്നത്.
മികച്ച പാലുത്പാദന ക്ഷമതയുള്ള പശുക്കളിലാണ് ലിംഗനിർണയം നടത്തിയ ബീജം കുത്തിവെക്കുന്നതെന്നതിനാൽ ഉത്പാദനശേഷിയുള്ള പശുക്കളുടെ ഒരു തലമുറ സംസ്ഥാനത്തുണ്ടാകുമെന്നും ക്ഷീരകർഷകരുടെ വരുമാനം വർധിക്കുമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
ആർപ്പൂക്കര, ചമ്പക്കര, കടനാട്, കൂരാലി, കൊഴുവനാൽ, മരങ്ങോലി, മീനടം, മേലുകാവ്, മൂന്നിലവ്, മുത്തോലി, പൈക, പുതുവേലി, അയർക്കുന്നം, മേതിരി, പരിയാരം, ചെങ്ങളം സൗത്ത്, ചേന്നാട്, മേലമ്പാറ, പനച്ചിക്കാട്, ടിവിപുരം, തുരുത്തി, ഉദയനാപുരം, വെച്ചൂർ, തലയാഴം, കൂരോപ്പട, കടുത്തുരുത്തി, കുറിച്ചി, പാറത്തോട്, എരുമേലി എന്നിവിടങ്ങളിലാണ് ലിംഗനിർണയം നടത്തിയ ബീജം വിതരണത്തിന് എത്തിക്കുക.
ഒരു സ്‌ട്രോയ്‌ക്ക് 500 രൂപയാണ് വില. രജിസ്റ്റർ ചെയ്യുന്ന പശുക്കൾക്ക് രണ്ട് ബീജമാത്രകൾ ആണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്. കൃത്രിമബീജസങ്കലനം പരാജയപ്പെട്ടാൽ തുക തിരികെ ലഭിക്കും.
English Summary :
Sex-sorted semen to be made available at veterinary hospitals
Sex-sorted semen, used to ensure the birth of only female calves, will soon be made available at veterinary hospitals.