തിരുവനന്തപുരം: ലോകത്തെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെപറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദാക്കിയ ആ കാലത്തെ ഓർമിപ്പിച്ച മുഖ്യമന്ത്രി, നിലവിലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 151-ാം സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടി.
സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടെയും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളുടെയും വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അമ്പതാണ്ടു തികഞ്ഞിരിക്കുന്ന സന്ദർഭമാണിത്.
ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദുചെയ്തുകൊണ്ട് പൊതുപ്രവർത്തകരെയും എതിർ ചേരിയിൽ നിന്നവരെയും മാധ്യമങ്ങളെയും വേട്ടയാടിയ കാലത്തെ, അതൊക്കെ നേരിട്ടനുഭവിച്ചവർക്ക് ആശങ്കയോടുകൂടിയേ ഓർത്തെടുക്കാനാവൂ.
മാധ്യമ സ്വാതന്ത്ര്യം തന്നെ റദ്ദ് ചെയ്യപ്പെട്ട കാലം.
കുൽദീപ് നയ്യാരെ പോലെയുള്ള നൂറുകണക്കിന് മാധ്യമപ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയാൽ സ്ഥാപിക്കപ്പെട്ട നവ ജീവൻ പ്രസ്സിനു പോലും രക്ഷയുണ്ടായില്ല.
ഗാന്ധിജിയുടെ പൗത്രൻ രാജ്മോഹൻ ഗാന്ധിക്കും അദ്ദേഹം എഡിറ്റ് ചെയ്തിരുന്ന വാരികയ്ക്കും നേരേ പ്രതികാര നടപടികളുണ്ടായെന്നു മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്ക് വൈദ്യുതി നിഷേധിച്ചതിനാൽ പത്രങ്ങൾ അച്ചടിക്കാൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയംതന്നെ സർക്കാരിനെ പിന്തുണച്ചെഴുതാനും ചില പത്രങ്ങൾ തയ്യാറായി. അവരുടെ പ്രധാന ലക്ഷ്യമാകട്ടെ സർക്കാരിന്റെ എതിർപക്ഷത്തു നിൽക്കുന്നവരെ മോശമാക്കി ചിത്രീകരിക്കുക എന്നതായിരുന്നു.
അതിനു തയ്യാറാകാത്ത പത്രപ്രവർത്തകരെയും എഡിറ്റർമാരെയും പത്രസ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികളെക്കൊണ്ട് വേട്ടയാടി. പ്രതീകാത്മകായി ഒഴിഞ്ഞ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിന് ഇന്ത്യൻ എക്‌സ്പ്രസിനെതിരെ പ്രതികാര നടപടികളുണ്ടായി.
നിലവിലെ സാഹചര്യത്തിലും മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴിതെല്ലാം ഓർക്കുമ്പോൾ ആ ഭൂതകാലത്തെ അനുകരിക്കും വിധത്തിൽ തന്നെയാണ് വർത്തമാനവും എന്നു തോന്നും.
അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ചു കൊല ചെയ്ത സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ 31 പത്രപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്.
ലോകത്തെവിടെയും വംശീയതയും വർഗീയതയും വേരോടുമ്പോൾ ആദ്യം വേട്ടയാടപ്പെടുന്നതു മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തന്നെയാകും.
ഈ ബോധ്യത്തോടെ സ്വന്തം നാടിനെയും സ്വന്തം തൊഴിൽ മേഖലയെയും സംരക്ഷിക്കാൻ മാധ്യമപ്രവർത്തകർ വർഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പുരസ്‌കാര ജേതാക്കളെയും അഭിനന്ദിച്ച മുഖ്യമന്ത്രി, സ്വദേശാഭിമാനി-കേസരി പുരസ്‌കാരം നേടിയ മുതിർന്ന മാധ്യമപ്രവർത്തകർ മാധ്യമ മേഖലയ്ക്ക് നൽകിയ സംഭാവനകൾ എടുത്തുപറയുകയും ചെയ്തു.
ENGLISH SUMMARY:
Despite India being the world’s largest democracy with a Constitution that guarantees freedom of expression, press freedom remains in a poor state, said Chief Minister Pinarayi Vijayan. Marking the 50th anniversary of the Emergency, he expressed concern over the growing threats to media freedom.