കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത് 950 ആളുകളുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചു.
വിവിധ കേസുകളിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരിൽനിന്നാണു ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങൾ എൻഐഎയ്ക്കു ലഭിച്ചത്. ജില്ലാ ജഡ്ജിയും നേതാക്കളും വരെ ഹിറ്റ്ലിസ്റ്റിലുണ്ട്.
എൻഐഎ റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി പരിഗണിക്കുമ്പോഴാണു ഹിറ്റ്ലിസ്റ്റിന്റെ കാര്യം അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ ഇപ്പോൾ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു.
എൻഐഎ അറസ്റ്റു ചെയ്ത സിറാജുദ്ദീനിൽനിന്ന് 240 പേരുടെ പട്ടിക, നിലവിൽ ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനായ അബ്ദുൾ വഹദിൽനിന്ന് 5 പേരുടെ, മറ്റൊരാളിൽനിന്ന് 232 പേരുടെ, അയൂബിന്റെ പക്കൽനിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.
ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി.
ഈ കേന്ദ്രം സർക്കാർ പൂട്ടിയിരുന്നു. ജാമ്യഹർജി നൽകിയ 4 പിഎഫ്ഐ പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്നു വാദിച്ചിരുന്നു. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി.
English Summary:
The National Investigation Agency (NIA) has informed the court that the banned organization Popular Front of India (PFI) had prepared a hit list of 950 individuals in the state