ഷൗക്കത്ത് കുതിക്കുന്നു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്. 8493 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനുള്ളത്.
പതിനൊന്നാം റൗണ്ടിൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ ഷൗക്കത്തിന് 44293 വോട്ട് ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 37077 വോട്ടും അൻവറിന് 12764 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 5066 വോട്ടും ആണ് കിട്ടിയത്.
മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിൽ യുഡിഎഫിന് ആണ് ലീഡ്.
എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിലും യുഡിഎഫിനു ആണ് ലീഡ്. 800 വോട്ടിന്റെ ലീഡാണ് ഇവിടെ നിന്ന് ലഭിച്ചത്.
കഴിഞ്ഞ തവണ പോത്തുകല്ലിൽ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. കൂടാതെ പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്.
വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ റൗണ്ട് മുതൽ യുഡിഎഫ് തന്നെയാണ് മുന്നില്‍. 1453വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്.
നിലമ്പൂര്‍: ആദ്യഫലങ്ങൾ യുഡിഎഫിനു അനുകൂലം
സ്വരാജ് 3195, അന്‍വര്‍ – 1588, ബിജെപിയുടെ മോഹന്‍ ജോര്‍ജ് 401 വോട്ടുകളും ആദ്യ റൗണ്ടില്‍ നേടിയിരുന്നു. ചുങ്കത്തറ മാർത്തോമ കോളേജിൽ വെച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്.
ഇന്ന് രാവിലെ ഏഴരയോടെ സ്ട്രോങ് റൂം തുറന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.
പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് നാല് ടേബിളുകളും സർവീസ് വോട്ടുകൾ എണ്ണുന്നതിനായി ഒരു ടേബിളും ആണ് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടുകൾ എണ്ണിയതിന് ശേഷം ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക.
19 റൗണ്ടുകളിലായാണ് 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കുക.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 പോളിങ് ശതമാനം ആണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടെടുപ്പ് സമയം കഴിഞ്ഞും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിരയാണ് അനുഭവപ്പെട്ടിരുന്നത്.
സമയം അവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവില്‍ നില്‍ക്കുന്നവർക്ക് വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവാദം നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്.
രാവിലെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു.
രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. മണ്ഡലത്തിൽ നേരിയ മഴയുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.
അതിനിടെ വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ഇതുമൂലം ചില വോട്ടർമാർ മടങ്ങിപ്പോയി.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു.
നിലമ്പൂരിനു പുറമെ ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം.
Summary: In the Nilambur by-election, UDF continues to lead as its candidate Aryadan Shoukath secures a margin of 8,493 votes. After the 11th round of counting, Shoukath has received a total of 44,293 votes.