തൃശൂർ: കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈടോം ചാക്കോയെ ആശുപത്രിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ഷൈനിൻ്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ നടക്കും. മുണ്ടൂരിലെ വസതിയിലാണ് പൊതുദർശനം നടക്കുക.
തുടർന്ന് സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമലൻ പള്ളിയിലാണ് നടക്കുക. കഴിഞ്ഞ ദിവസം രാവിലെ 6.10 ന് ധർമ്മപുരി കൊമ്പനഹള്ളിയിൽവെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഷൈനിൻ്റെ പിതാവ് ചാക്കോ മരിക്കുകയും ഷൈനും അമ്മയ്ക്കും സഹോദരനും ഡ്രൈവർക്കും പരിക്ക് പറ്റുകയും ചെയ്തു. ബെംഗളൂരുവിൽ ഷെെനിന്‍റെ ചികിത്സാർത്ഥമുള്ള യാത്രക്കിടെയാണ് സംഭവം.
അപകടം നടന്നയുടൻ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. ഷെെനിന്‍റെ തോളെല്ലിനാണ് പരിക്കേറ്റത്.