തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
നിലവിൽ രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 3395 ആക്ടിവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്ത് ഉള്ളത്.
ഇതിൽ കേരളത്തിലാണ് ഏറ്റവും കൂടൂതൽ രോഗികൾ ഉള്ളത്. 1336 ആക്ടിവ് കോവിഡ് കേസുകളാണ് കേരളത്തിൽ. മഹാരാഷ്ട്ര, ന്യൂഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
പരിശോധന, ചികില്‍സ, ഐസൊലേഷന്‍ സൗകര്യങ്ങള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍ കിടക്കകള്‍ തുടങ്ങിയവ കൃത്യമായി ഒരുക്കണം, പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കണം, രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രോഗവ്യാപനം തടയാനുളള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം എന്നും ആരോഗ്യമന്ത്രാലയും ആവശ്യപ്പെട്ടിട്ടുണ്ട്.