ജയ്പൂർ: വയറുവേദനയും ഛര്‍ദിയും മൂലം ചികിത്സ തേടിയ 14 കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 210 സെന്റീമീറ്റർ നീളമുള്ള മുടിക്കെട്ട്. ആഗ്രയിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഒരു മാസത്തിലേറെയായി വിദ്യാർത്ഥിനി വയറുവേദനയും ഛർദ്ദിയും മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. എന്നാൽ രോഗം ഏറി വന്നപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ വയറ്റിൽ നിന്ന് പൊക്കിളിനും വയറിന്റെ മുകൾ ഭാഗത്തും വലത് ഭാഗത്തും വരെ നീളമുള്ള പിണ്ഡം ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ ഉടനടി (ലാപ്പറോടോമി) വയറ് തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.
എന്നാൽ മുടിക്കെട്ട് ആമാശയത്തിനപ്പുറം ചെറുകുടലിലെ ഡിസ്റ്റൽ ഇലിയം വരെ നീണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മുടിക്കെട്ട് പൊട്ടാതെ ഒറ്റ കഷണമായി പുറത്തെടുക്കുക എന്നതായിരുന്നു വലിയ വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആമാശയത്തിൽ ഒരു ചെറിയ മുറിവുണ്ടാക്കി, അതിലൂടെയാണ് മുടിക്കെട്ട് ശ്രദ്ധാപൂർവ്വം നീക്കം ചെയ്തത്. സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ഡോ. ജീവൻ കങ്കാരിയ നേതൃത്വം നൽകി.
ഡോ. രാജേന്ദ്ര ബുഗാലിയ, ഡോ. ദേവേന്ദ്ര സൈനി, ഡോ. അമിത്, ഡോ. സുനിൽ ചൗഹാൻ എന്നിവരടങ്ങുന്ന അനസ്തേഷ്യ ടീമും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സൂപ്രണ്ട് ഡോ. സുശീൽ ഭാട്ടിയും പ്രിൻസിപ്പൽ ഡോ. ദീപക് മഹേശ്വരിയും ശസ്ത്രക്രിയക്ക് പിന്തുണ നൽകി.
14 കാരിയ്ക്ക് വർഷങ്ങളായി ഭക്ഷ്യയോഗ്യമല്ലാത്ത മണ്ണ്, മരക്കഷണങ്ങൾ, നൂൽ, ചോക്ക് തുടങ്ങിയവയെല്ലാം കഴിക്കുന്ന ശീലമുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചില കുട്ടികൾ ഇത് ചെയ്യുന്നത് കണ്ടതിനെ തുടർന്നാണ് അവൾക്ക് ഈ ശീലം തുടങ്ങിയതെന്ന് രക്ഷിതാക്കൾ പറയുന്നു.