തിരുവനന്തപുരം: കൊച്ചിയിലെ ചരക്കു കപ്പൽ അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 1,000 രൂപയും ആറു കിലോഗ്രാം അരിവീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 100ഓളം കണ്ടെയ്നറുകൾ കടലിൽ വീണതായാണ് നിഗമനം. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ 73 എണ്ണം ശൂന്യമായിരുന്നു. 54 കണ്ടെയ്നറുകൾ തീരത്തടിഞ്ഞു.
തീരത്തെ പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വളണ്ടിയർമാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളിൽ വിനിയോഗിച്ചു. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ്‌സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കപ്പലിന്റെ സ്ഥലം മനസ്സിലാക്കിയാൽ കൂടുതൽ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകും. കടലിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ ലഭിച്ചാൽ അത് ബോട്ടിൽ കയറ്റരുത് എന്നും അധികൃതരെ അറിയിക്കണം എന്നും മുഖ്യമന്ത്രി നിർദേശം നൽകി. കണ്ടെത്തുന്ന എല്ലാ സാധനങ്ങളും കസ്റ്റംസിന് കൈമാറും എന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം ഇല്ല. കപ്പൽ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കൽ മൈൽ ദൂരം മത്സ്യബന്ധനം പാടില്ല. ജൂൺ മൂന്നിന് കപ്പലിലെ ഇന്ധന അറ വിദഗ്ധർ പുറത്തെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതെസമയം കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. LF7 വകഭേദമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗമുള്ളവരും, പ്രായമായവരും, , ആരോഗ്യ പ്രവർത്തകരും മാസ്ക് നിർബന്ധമാക്കണം മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.