തിരുവനന്തപുരം: വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്കൻഡറി സ്‌കൂളുകളിലെ ജീവനക്കാർക്കെതിരെ 77 പോക്സോ കേസുകളാണ് നിലവിലുള്ളത്.
ഇതിൽ 65 പേർ അദ്ധ്യാപകരും 12 പേർ അനദ്ധ്യാപകരുമാണ്. വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ 45 പേർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിൽ സർക്കാർ സ്‌കൂളുകളിൽ നിന്ന് 14 അദ്ധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്ന് 7 അദ്ധ്യാപകരെയും ഇതുവരെ സസ്‌പെൻഡ് ചെയ്തു.
കുട്ടികളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സബ്ജക്ട് മിനിമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ചന്ദ്രശേഖരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി.മഹേഷ് പ്രമേയം അവതരിപ്പിച്ചു.
വി.കെ.പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ഡി.ഐ.ജി അജിതാ ബീഗം, എ.ഐ.ജി ജി.പൂങ്കുഴലി, കെ.പി.എസ്.ഒ.എ സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജുമോൻ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സുധീർഖാൻ, ജെ.ഷാജിമോൻ, പി.രമേശൻ, വി.ഷാജി, പ്രേംജി കെ.നായർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. 30 പൊലീസ് ജില്ലകളിൽ നിന്നായി 500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്