എറണാകുളം: വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. കുന്നുകര അഭയം വീട്ടില്‍ മുരളീധരൻ്റെ ഭാര്യ ഇന്ദിരയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ദിരയുടെ കൊച്ചുമകളുടെ സുഹൃത്താണ് കസ്റ്റഡിയിലായത് എന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റ ഇന്ദിര തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്.
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നതിനാല്‍ പുറത്ത് നിന്ന് അറിയാത്ത ആരെങ്കിലും വന്നാല്‍ ഇന്ദിര വാതില്‍ തുറക്കാറില്ല. എന്നാല്‍ കൊച്ചുമകളുടെ സുഹൃത്തും പരിചയകാരനുമായ പ്രതി വീട്ടില്‍ വന്നപ്പോള്‍ ഇന്ദിര വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു.
സംസാരിച്ചിരിക്കുന്നതിനിടയില്‍ ഇയാല്‍ ഇന്ദിരയുടെ സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമം നടത്തി. ഇത് തടഞ്ഞ ഇന്ദിരയെ ആക്രമിച്ച് തലയൊട്ടിക്കും കൈക്കും കാലിനും പരിക്കേല്‍പ്പിച്ചു. പിന്നാലെ ഇയാൾ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
സഹോദരനാണ് ബോധരഹിതയായി വീട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഇന്ദിരയെ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചു. ഇന്ദിരയ്ക്ക് ബോധം തെളിഞ്ഞപ്പോഴാണ് അക്രമ വിവരവും പ്രതിയെ പറ്റിയും വ്യക്തമായത്.
പിന്നാലെ പൊലീസ് ഇയാളെ പിടികൂടി. മോഷ്ടിക്കപ്പെട്ട സ്വര്‍ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.