ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവും വഹിച്ചുള്ള പിഎസ്എൽവി സി-61 യുടെ വിക്ഷേപണം പരാജയപ്പെട്ടു. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നെങ്കിലും ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. വിക്ഷേപണം നടന്ന് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ കണക്കുക്കൂട്ടൽ. 22 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.
ഏതു കാലാവസ്ഥയാണെങ്കിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്.
1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-09 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നെങ്കില്‍ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമായിരുന്നു.