ജയ്പുർ: രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി കുറച്ചു നാളായി ക്രിക്കറ്റ് ലോകത്തെ ഹോട്ട് ടോപ്പിക്കാണ്. 14കാരൻ മുതിർന്നവരെ പോലും അമ്പരപ്പിക്കുന്ന ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
ഐപിഎല്ലിൽ അതിവേഗ സെഞ്ച്വറിയുമായി കളം വാണും താരം ക്രിക്കറ്റ് ലോകത്തെ കൈയിലെടുത്തിരുന്നു. അതിനിടെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി മറ്റൊരു പ്രചാരണം നടക്കുന്നുണ്ട്.
താരം പത്താം ക്ലാസ് പരീക്ഷയിൽ തോറ്റു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റിനൊപ്പം താരം പഠനവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. അതിനിടെയാണ് താരം പത്താം ക്ലാസ് ബോർഡ് എക്‌സാം പരാജയപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണം.
വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷ തോറ്റെന്നും സംഭവത്തിൽ ബിസിസിഐ ഇടപെട്ടെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. മാത്രമല്ല ബിസിസിഐ ഡിആർഎസ് എടുക്കുന്നതു പോലെയൊരു റിവ്യു എടുത്തു താരത്തിന്റെ ഉത്തരക്കടലാസ് രണ്ടാമതും പരിശോധിക്കണമെന്നു ആവശ്യപ്പെട്ടെന്നും ചില വിരുതൻമാർ പറയുന്നു.
എന്നാൽ പ്രചരിക്കുന്നത് സത്യമല്ല. കാരണം താരം പത്താം ക്ലാസിൽ എത്തിയിട്ടില്ല. നിലവിൽ എട്ടാം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന താരമാണ് വൈഭവ്. തജ്പുരിലെ മോഡസ്റ്റി സ്‌കൂളിലാണ് താരം പഠിക്കുന്നത്.
1.10 കോടി രൂപയ്ക്കാണ് ഇത്തവണ താരത്തെ രാജസ്ഥാൻ ടീമിലെത്തിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സർ പറത്തിയാണ് താരം തുടങ്ങിയത്.
പിന്നാലെ ഐപിഎല്ലിന്റെ ചരിത്രത്തിലെതന്നെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയെന്ന അമ്പരപ്പിക്കുന്ന നേട്ടവുമായി താരം കളം വാണു. ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ വെറും 38 പന്തിൽ 11 സിക്‌സും ഏഴു ഫോറുമുൾപ്പെടെ 101 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.
35 പന്തിലാണ് വൈഭവ് സെഞ്ച്വറി തികച്ചത്. ഇതോടെ ഐപിഎലിൽ അർധ സെഞ്ച്വറി, സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി 14 വയസും 32 ദിവസും മാത്രം പ്രായമുള്ള വൈഭവ്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 30 പന്തിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോർഡ്.