പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നടത്തിയ ആക്രമണങ്ങളിൽ തുർക്കി നൽകിയ പിന്തുണയ്ക്ക് ചുട്ട മറുപടി നൽകാൻ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. തുർക്കി പാകിസ്ഥാന് പിന്തുണ നൽകിയത് ഗൗരവമായി കാണാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
തുർക്കിയിലേക്കുള്ള വിനോദ സഞ്ചാരവും വ്യാപാര ബന്ധവും ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പലകോണുകളിൽ നിന്നും രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് സർക്കാർ നീക്കങ്ങൾ.
തുർക്കിയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് വിലയിരുത്തലുകൾ. രാജ്യത്തെ തുർക്കിഷ് കമ്പനികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
തുർക്കിക്ക് മറുപടിയായി മറ്റ് ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തമാക്കാനും ഇന്ത്യ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ട്. തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളിലേക്കുള്ള ഉല്ലാസ യാത്രകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന് കോൺഫഡേറഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ആഹ്വാനം ചെയ്തു. കൂടാതെ സിനിമാ ലൊക്കേഷനായി തുർക്കിയെ പരിഗണിക്കരുതെന്ന് ഒരു വിഭാഗം സിനിമാ സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇവിടേക്കുള്ള യാത്രകൾ ക്യാൻസൽ ചെയ്യുന്നവരുടെ എണ്ണം 250 ശതമാനം വർധിച്ചതായും ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയുടെ കണക്കുകൾ പറയുന്നു.
2023-24 വർഷത്തിൽ 10.43 ബില്യൻ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയുമായി തുർക്കി നടത്തിയത്. 2022-23 വർഷത്തിൽ 13.80 ബില്യൻ ഡോളറിന്റെ വ്യാപാരവും നടത്തിയിരുന്നു.